Tue. Aug 18th, 2026

ന്യൂഡൽഹി: കോൺഗ്രസിനെ എല്ലാകാലത്തും വേട്ടയാടിയിരുന്ന പ്രത്യയശാസ്ത്ര ശൂന്യത ഇപ്പോൾ കൂടുതൽ രൂക്ഷമായിരിക്കുകയാണെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റും രാജ്യസഭാ എം പിയുമായ എ എ റഹീം. ഗാന്ധിയെയും നെഹ്റുവിനെയും ടാഗോറിനെയും മറന്ന കോൺഗ്രസ് ഇപ്പോൾ സവർക്കറിൽ അഭയം പ്രാപിക്കുന്ന കാഴ്ചയാണ് കാണുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എ ഐ സി സി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ചതിനെ അബദ്ധമെന്ന് വിശേഷിപ്പിക്കാൻ ശ്രമിച്ച കോൺഗ്രസ്, എന്നാൽ പിന്നീട് തങ്ങൾ ഭരിക്കുന്ന കർണാടക, തെലങ്കാന, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും അത് നടപ്പിലാക്കുകയാണുണ്ടായത്. കേരളത്തിൽ ഇത് നടപ്പിലാക്കാൻ കഴിയാത്തത് ഇവിടെ കടുത്ത ചോദ്യം ചെയ്യൽ ശേഷിയുള്ള ശക്തമായ ഒരു ഇടത് മതേതര ചേരി നിലനിൽക്കുന്നത് കൊണ്ടുമാത്രമാണെന്നും റഹീം ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

കോൺഗ്രസിന്റെ രാഷ്ട്രീയ വ്യക്തതയില്ലായ്മയിൽ സംഘപരിവാർ ആധിപത്യം സ്ഥാപിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. കർണാടക നിയമസഭയിൽ അന്നത്തെ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ അച്ചടക്കമുള്ള കുട്ടിയെപ്പോലെ ഗണഗീതം പാടിയത് ഇതിന്റെ തെളിവാണ്. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ന്യൂനപക്ഷ വിഭാഗങ്ങളെ വംശീയമായി അധിക്ഷേപിച്ച് സംസാരിച്ചതും റോഡിന് ട്രംപിന്റെ പേരിട്ടതും ഹിറ്റ്ലറാണ് തന്റെ പ്രചോദനം എന്ന് പറഞ്ഞതും കോൺഗ്രസിന്റെ പ്രത്യയശാസ്ത്ര ശൂന്യത വെളിവാക്കുന്നു. സവർക്കറുടെ ചിത്രത്തിന് മുന്നിൽ വിളക്ക് കൊളുത്തിയ ചരിത്രമുള്ള പ്രതിപക്ഷ നേതാവ് വി ഡി സതീശന് കേരളത്തിൽ തത്കാലം ഇത്തരം വർഗീയ നിലപാടുകൾ പുറത്തെടുക്കാൻ കഴിയാത്തത് ശക്തമായ ഇടതുപക്ഷ സാന്നിധ്യം ഉള്ളതുകൊണ്ടാണെന്നും എ എ റഹീം കൂട്ടിച്ചേർത്തു.



 

Leave a Reply