Mon. Aug 31st, 2026

ഡല്‍ഹിയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവരെയും റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെയും പോലീസ് തല്ലിച്ചതക്കുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. ഡല്‍ഹി ഗേറ്റിലാണ് സംഭവമുണ്ടായത്. പ്രതിഷേധക്കാര്‍ക്കു നേരെ ജല പീരങ്കി പ്രയോഗിക്കുകയും ചെയ്തു. പ്രക്ഷോഭകരെ ക്രൂരമായി തല്ലുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെയാണ് ചാനല്‍ പ്രവര്‍ത്തകരെ മര്‍ദിച്ചത്. കാമറകള്‍ അടിച്ചുതകര്‍ക്കുകയും എടുത്തുകൊണ്ടുപോവുകയും ചെയ്യുന്ന നടപടികളും പോലീസിന്റെ ഭാഗത്തു നിന്നുണ്ടായി.

ഡല്‍ഹി ജുമാ മസ്ജിദിന് മുന്നില്‍നിന്ന് ഉച്ചയോടെ തുടങ്ങിയ പ്രകടനം വൈകീട്ടോടെ അക്രമത്തില്‍ കലാശിച്ചിരുന്നു. ജന്തര്‍ മന്ദിറിനു മുമ്പിലേക്കുള്ള പ്രതിഷേധ മാര്‍ച്ച് ഡല്‍ഹി ഗേറ്റിന് സമീപം പോലീസ് മാര്‍ച്ച് തടഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായത്. ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ നേതൃത്വത്തിലുള്ള മാര്‍ച്ച് ഡല്‍ഹി ജുമാ മസ്ജിദിന് മുന്നില്‍ നിന്ന് ആരംഭിക്കുന്നതിന് എത്രയോ മുമ്പു തന്നെ ജന്തര്‍ മന്ദറിലേക്കുള്ള എല്ലാ റോഡുകളും പോലീസ് അടച്ചിരുന്നു. ആയിരങ്ങളാണ് മാര്‍ച്ചില്‍ അണിനിരന്നത്. പ്രതിഷേധക്കാര്‍ പോലീസിനു നേരെ കല്ലെറിയുകയും കാറിന് തീവെക്കുകയും ചെയ്തു.

ഡല്‍ഹി പോലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടുന്നതിനിടെ മലയാളി മാധ്യമപ്രവര്‍ത്തകര്‍ക്കും മര്‍ദ്ദനമേറ്റിട്ടുണ്ട്. മാതൃഭൂമി ന്യൂസിന്റെ ക്യാമറമാനും റിപ്പോര്‍ട്ടര്‍ക്കുമാണ് മര്‍ദ്ദനമേറ്റത്. ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതിനും പോലീസ് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്യാമറ പോലീസ് പിടിച്ചെടുത്തതായാണ് വിവരം.സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹി മെട്രോ 17 സ്‌റ്റേഷനുകള്‍ അടച്ചു. രാജീവ് ചൗക്ക്, പ്രഗതി മൈതാന്‍, ഖാന്‍ മാര്‍ക്കറ്റ്, ജോഹ്‌റി എന്‍ക്ലേവ്, ശിവ് വിഹാര്‍, ദില്‍ഷദ് ഗാര്‍ഡന്‍ ഉള്‍പ്പെടെയുള്ള സ്‌റ്റേഷനുകള്‍ അടച്ചു.