Thu. Jul 30th, 2026

ഗുവാഹത്തി: അസമില്‍ കനത്ത മഴയെ തുടര്‍ന്നുള്ള പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 75 ആയി. ശിവസാഗര്‍ ജില്ലയില്‍ നിന്ന് ഏഴ് മരണം കൂടി റിപോര്‍ട്ട് ചെയ്തതോടെയാണിത്. ശിവസാഗറിനു പുറമെ ചരായ്ദിയോ, ഗോലാഘട്ട്, ജോര്‍ഹട്ട്, നഗാവോന്‍, സോനിത്പുര്‍, കാംരൂപ് എന്നീ ജില്ലകളും മഴക്കെടുതിയുടെ പിടിയിലാണ്. 21 റവന്യൂ സര്‍ക്കിളുകളിലെ 622 ഗ്രാമങ്ങളിലായുള്ള 3,32,639ഓളം പേരെ പ്രളയം പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. 45,341.98 ഹെക്ടറിലെ കൃഷിയും നശിച്ചു. നുമാലിഗറിലെ ധാന്‍സിരി നദിയില്‍ അപകടപരിധിക്കു മുകളിലാണ് വെള്ളമുയര്‍ന്നിരിക്കുന്നത്.

പ്രളയ ബാധിതര്‍ക്ക് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ വന്‍ ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രളയത്തില്‍ മരിച്ചവരുടെ കുടുംബത്തിന് നാലുലക്ഷം രൂപ സഹായമായി ലഭിക്കും. ഇതിനു പുറമെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്നുള്ള അഞ്ചുലക്ഷവും കൂടി ചേര്‍ത്ത് ആകെ ഒമ്പതുലക്ഷം രൂപ നല്‍കും. ദുരന്തത്തില്‍ പെട്ട് 30 ദിവസത്തോളമായി കാണാനില്ലാത്തവരുടെ കുടുംബവും നാലുലക്ഷം രൂപ സഹായത്തിന് അര്‍ഹരായിരിക്കും. പ്രളയത്തില്‍ രൂക്ഷമായ കെടുതികള്‍ അനുഭവിക്കേണ്ടിവന്ന ഒരുലക്ഷത്തോളം വരുന്ന കുടുംബങ്ങള്‍ക്ക് അത്യാവശ്യ കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിനായി 15,000 രൂപ വീതവും നല്‍കും. ഇതിനു പുറമെ, ദുരിതബാധിതരായ വിദ്യാര്‍ഥികള്‍ക്കുള്ള വിവിധ സഹായ പദ്ധതികളും പ്രഖ്യാപനത്തിലുണ്ട്.



 

Leave a Reply