തിരുവനന്തപുരം: പി എം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ച് യു ഡി എഫ്. പദ്ധതിയില്‍ നിന്ന് പിന്മാറാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് യു ഡി എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് പറഞ്ഞു. എന്നാല്‍ പദ്ധതി ഏതൊക്കെ സ്‌കൂളുകളില്‍ നടപ്പാക്കണം എന്നത് യു ഡി എഫ് സര്‍ക്കാര്‍ വിശദമായി പപരിശോധിച്ച് തീരുമാനിക്കുമെന്ന് അടൂര്‍ പ്രകാശ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കഴിഞ്ഞ സർക്കാർ ഒപ്പിട്ട പദ്ധതിയാണിതെന്നും അതുമായി മുന്നോട്ടുപോകുമെന്നും അടൂർ പ്രകാശ് മാധ്യമങ്ങളോട് വ്യക്തമാക്കി. കരാറിൽ നിന്ന് ഇനി പിന്മാറാൻ സാധിക്കില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അതേ സമയം കേരളത്തില്‍ പി എം ശ്രീ പദ്ധതി നടപ്പിലാക്കിയിട്ടില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ജയന്ത് ചൗധരി ഇന്ന് രാജ്യസഭയില്‍ വ്യക്തമാക്കിയിരുന്നു. ധാരണാപത്രം ഒപ്പുവെച്ചതല്ലാതെ, സ്‌കൂളുകളെ തിരഞ്ഞെടുക്കുന്ന പ്രക്രിയയില്‍ കേരളം പങ്കടുത്തിട്ടില്ല. സംസ്ഥാനത്ത് പി എം ശ്രീ പദ്ധതിയില്‍ ഒരു സംസ്ഥാന സര്‍ക്കാര്‍ സ്‌കൂള്‍ പോലും തിരഞ്ഞെടുക്കപ്പെട്ടിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസ് എം പി ജെബി മേത്തറിന്റെ ചോദ്യത്തിനാണ് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി മറുപടി നല്‍കിയത്. കഴിഞ്ഞസർക്കാർ പദ്ധതി നടപ്പിലാക്കിയിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ തന്നെ വ്യക്തമാക്കിയതോടെ യു ഡി എഫ് ൻറെ വാദത്തിനു തിരിച്ചടിയായി.
അതേ സമയം മുന്‍ വിദ്യാഭ്യാസ മന്ത്രി വ ശിവന്‍കുട്ടി സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്തെത്തി. കഴിഞ്ഞ സര്‍ക്കാര്‍ പി എം ശ്രീയുമായി മുന്നോട്ട് പോയിട്ടില്ലെന്നും അക്കാദമിക കാര്യങ്ങളില്‍ കേന്ദ്രം പറയുന്ന എല്ലാക്കാര്യങ്ങളും നടപ്പാക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.


