Tue. Aug 18th, 2026

ന്യൂഡൽഹി: ഉന്നതവിദ്യാഭ്യാസ മേഖലയിലെ സ്കോളർഷിപ്പ് കുടിശികകൾ നാല് മാസത്തിനകം തീർപ്പാക്കണമെന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് സുപ്രീം കോടതി കർശന നിർദ്ദേശം നൽകി. ജസ്റ്റിസ് ജെ.ബി. പർദേവാല അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഈ നിർണ്ണായക ഉത്തരവ്. സ്കോളർഷിപ്പ് വിതരണം വൈകുന്നത് വിദ്യാർത്ഥികളുടെ പഠനത്തെ സാരമായി ബാധിക്കുമെന്നും, ഫീസ് അടയ്ക്കാൻ കഴിയാത്തതിന്റെ പേരിൽ ഒരു വിദ്യാർത്ഥിയെയും പരീക്ഷ എഴുതുന്നതിൽ നിന്ന് തടയാനോ അവരുടെ രേഖകൾ പിടിച്ചുവെക്കാനോ പാടില്ലെന്നും കോടതി നിരീക്ഷിച്ചു.

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വർദ്ധിച്ചുവരുന്ന വിദ്യാർത്ഥി ആത്മഹത്യകളിൽ കോടതി വലിയ ആശങ്ക രേഖപ്പെടുത്തി. ജാതി വിവേചനവും അക്കാദമിക് സമ്മർദ്ദവും മൂലം ഡൽഹി ഐ.ഐ.ടിയിൽ ജീവനൊടുക്കിയ രണ്ട് വിദ്യാർത്ഥികളുടെ മാതാപിതാക്കൾ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതിയുടെ ഇടപെടൽ. വിദ്യാർത്ഥികളുടെ മാനസികാരോഗ്യ ആശങ്കകൾ പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ആത്മഹത്യകൾ തടയാനുള്ള സംവിധാനങ്ങൾ ഉറപ്പാക്കണമെന്നും കോടതി ഉത്തരവിട്ടു.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സൗകര്യങ്ങളെക്കുറിച്ചുള്ള എൻ.എഫ്.ടി (NFT) സർവേ റിപ്പോർട്ടിലെ കണ്ടെത്തലുകളെ കോടതി രൂക്ഷമായി വിമർശിച്ചു. രാജ്യത്തെ 65 ശതമാനത്തിലധികം സ്ഥാപനങ്ങളിലും മാനസികാരോഗ്യ സേവന ദാതാക്കൾ ലഭ്യമല്ലെന്ന റിപ്പോർട്ട് അതീവ ഗൗരവമുള്ളതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. പഠനസമ്മർദ്ദവും സാമ്പത്തിക ബുദ്ധിമുട്ടുകളും മൂലം വിദ്യാർത്ഥികൾ കടുത്ത മാനസികാവസ്ഥയിലൂടെ കടന്നുപോകുമ്പോൾ അവർക്ക് ആവശ്യമായ പിന്തുണ നൽകാൻ സംവിധാനങ്ങൾ ഉണ്ടാകണമെന്നും കോടതി ഓർമ്മിപ്പിച്ചു.