തിരുവനന്തപുരം: കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ രാജിവച്ചു. ഡയറക്ടര്‍ ശങ്കര്‍മോഹനെ അപമാനിച്ചു പുറത്താക്കിയ സമരത്തില്‍ പ്രതിഷേധിച്ചാണ് അടൂര്‍ രാജി വച്ചത്. വിദ്യാര്‍ത്ഥി സമരങ്ങളുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളില്‍ അതൃപ്തിയറിയിച്ചാണ് അടൂരിന്റെ രാജി. ജാതി അധിക്ഷേപം അടക്കം സമരം ആസൂത്രിതമായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു രാജി. അനുനയിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിരുന്നെങ്കിലും അടൂര്‍ വഴങ്ങിയില്ല. ജാതി അധിക്ഷേപം ഉന്നയിച്ചവരാരും ദലിത് വിഭാഗത്തില്‍ പെട്ടവരല്ലെന്നും നായര്‍, ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു. ഇവര്‍ ജോലി ചെയ്യിപ്പിച്ചു എന്നാരോപിച്ച ഡയറക്ടറുടെ വീട് ഔദ്യോഗിക വസതിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ജാതി അധിക്ഷേപം നടത്തിയെന്നതടക്കം ഗുരുതരമായ വിഷയങ്ങള്‍ ഉന്നയിച്ചാണ് ഒരു മാസത്തിലേറെ കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിൽ സമരം നടത്തിയത്. സമരം ശക്തമായതോടെ സര്‍ക്കാര്‍ അന്വേഷണ കമ്മീഷനെ നിയമിച്ചു. അന്വേഷണ കമ്മിഷന്‍ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി. വിദ്യാര്‍ഥികളും ജീവനക്കാരും ഉന്നയിച്ച പരാതികളില്‍ കഴമ്പുണ്ടെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണ് മുന്‍ ചീഫ് സെക്രട്ടറി കെ ജയകുമാര്‍, മുന്‍ നിയമസഭ സെക്രട്ടറി എന്‍ കെ ജയകുമാര്‍ എന്നിവരുടെ രണ്ടംഗ സമിതി സര്‍ക്കാരിന് നല്‍കിയത്.
ഇതിന് പിന്നാലെ ഡയറക്ടര്‍ ശങ്കര്‍മോഹന്‍ രാജിവെച്ചു. ഇതിന് തുടര്‍ച്ചയായി ചില അധ്യാപകരും രാജിവെച്ചൊഴിഞ്ഞു. ശങ്കര്‍ മോഹന് പിന്തുണ പ്രഖ്യാപിച്ച് ഡീന്‍ ചന്ദ്രമോഹന്‍, സിനിമോട്ടോഗ്രാഫി അധ്യാപിക ഫൗസിയ, ഓഡിയോ വിഭാഗത്തിലെ വിനോദ്, സിനിമട്ടോഗ്രാഫി വിഭാഗത്തിലെ നന്ദകുമാര്‍, അസിസ്റ്റന്റ് പ്രഫസര്‍ ഡയറക്ഷന്‍ ബാബാനി പ്രമോദി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് വിഭാഗത്തിലെ സന്തോഷ്, അഡ്മിനിസ്‌ട്രേഷന്‍ ഓഫീസര്‍ അനില്‍ കുമാര്‍ എന്നിവരാണ് രാജിവെച്ചത്.


