കൈരളി ടിവി തിരുവനന്തപുരം ബ്യൂറോയിലെ ക്യാമറാമാന്‍ അഖിലേഷിന് നേരെ ഗുണ്ടകളുടെ ക്രൂരമായ ആക്രമണം. വ്യാഴാഴ്ച്ച രാത്രി വിതുര ജംഗ്ഷനില്‍വെച്ചാണ് സംഭവം ഉണ്ടായത്. സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ അടക്കം ആക്രമിച്ച കേസിലെ പ്രതികളാണ് അഖിലേഷിന് നേരെ ആക്രമണം അഴിച്ച് വിട്ടത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്.
ഒളിവിൽ പോയ പ്രതികളുടെ ചിത്രങ്ങൾ ചുവടെ.

വ്യാഴാഴ്ച്ച രാത്രി 12 മണിക്ക് വിതുര ജംഗ്ഷനില്‍വെച്ചാണ് അഖിലേഷിന് നേരെ ക്രിമിനല്‍ സംഘം ആക്രമണം അഴിച്ച് വിട്ടത്.ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി പോകവെ ജംഗ്ഷനിലെ ബേക്കറിയില്‍ പാല്‍ വാങ്ങാനെത്തിയപ്പോഴായിരുന്നു ആക്രമണം അരങ്ങേറിയത് . കടയുടമസ്ഥനുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട പ്രദ്ദേശത്തെ ക്രിമിനല്‍ സംഘാഗംങ്ങളെ അതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിക്കവെ ഇവര്‍ അഖിലേഷിനെ ആക്രമിക്കുകയായിരുന്നു. വിതുരയിലെ ഗുണ്ടാ സംഘാങ്ങളായ അനീഷ്, ഷാജി, ദീപു എന്നീവരാണ് ആക്രമണത്തിന് പിന്നില്‍. നാല് മിനിറ്റിലേറെ നീണ്ട തുടര്‍ച്ചയായ ആക്രമണത്തില്‍ ബോധരഹിതനായ അഖിലേഷിനെ നടുറോഡില്‍ തളളിയ ശേഷം ഗുണ്ടാ സംഘം മടങ്ങുകയായിരുന്നു.
മുന്‍പ് പാലോട് സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ ആക്രമിച്ച കേസിലെ പ്രതിയാണ് ഷാജി . പാലോട് ഭാഗത്തെ കഞ്ചാവ് വിതരണസംഘാംങ്ങളാണ് മൂവരും. ആക്രമണത്തിന് ഇരായായ അഖിലേഷ് ആദിവാസിവിഭാഗത്തില്‍പെടുന്ന വ്യക്തിയാണ്.പ്രതികള്‍ക്ക് നേരെ പട്ടികവര്‍ഗ്ഗ പീഢനനിരോധന നിയമപ്രകാരവും, ഗുരുതരമായി ആക്രമിച്ച് പരിക്കേല്‍പ്പിച്ചതിനും വിതുര പോലീസ് കേസ് രജിസ്ട്രര്‍ ചെയ്തു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതികളെ കണ്ടെത്താന്‍ പോലീസ് നീക്കം ആരംഭിച്ചു.