കൈരളി ടിവിയില്‍ ജോണ്‍ ബ്രിട്ടാസ് അവതരിപ്പിക്കുന്ന ജെബി ജംങ്ഷന്‍ എന്ന പരിപാടിയ്ക്ക് നല്‍കിയ അഭിമുഖം പബ്ലിസിറ്റിക്ക് വേണ്ടി തെറ്റായി വ്യാഖ്യാനിച്ചുവെന്ന് നടി മീര വാസുദേവ്. ഷോയില്‍ താന്‍ പറഞ്ഞ കാര്യങ്ങള്‍ ദുര്‍വ്യഖ്യാനം ചെയ്തുവെന്നും തന്മാത്രയിൽ താൻ പോലും കാണാത്ത ക്ലിപ്പുകൾ ഷോയിൽ ചേർത്തെന്നും രോഷത്തോടെ മീര പറഞ്ഞു. എന്റെ മകൻ ഇതൊക്കെ വീട്ടിലിരുന്ന് കാണുന്നുണ്ടായിരുന്നു. ആരെങ്കിലും നമ്മളോട് മോശമായി പെരുമാറിയാല്‍ നമ്മൾ മോശക്കാരാവുകയല്ല, നമ്മളോട് അങ്ങനെ പെരുമാറുന്നവരുടെ തനിനിറം വെളിവാകുകയാണ് ചെയ്യുക- തന്മാത്ര, കാക്കി, ഗുൽമോഹർ, വൈരം എന്നിവയിലെ നായികയായ മീര ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. ചക്കരമാവിൻ കൊമ്പത്താണ് മീരയുടെ ഏറ്റവും പുതിയ ചിത്രം.

മീര വാസുദേവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം
ആ ഷോ ശനി, ഞായര്‍ ദിവസങ്ങളിലാണ് സംപ്രേഷണം ചെയ്യുന്നത്. ഈ ഷോ ചെയ്യുമ്പോള്‍ ഒരു കാര്യം ഞാന്‍ പ്രത്യേകം പറഞ്ഞിരുന്നു. വീട്ടില്‍ എനിക്കൊരു ചെറിയ കുട്ടി ഉണ്ടെന്നും അവന്‍ എന്നെ മാത്രമല്ല, എന്റെ അഭിമുഖം നടത്തുന്ന ആളെയും അയാള്‍ അവന്റെ അമ്മയോട് എങ്ങനെ പെരുമാറുന്നുവെന്ന് നോക്കുന്നുണ്ടെന്നും അവൻ അയാളെ വിലയിരുത്തുന്നുണ്ടെന്നും ഞാന്‍ പറഞ്ഞിരുന്നു. എന്നാല്‍, ഷോയ്ക്ക് എരിവ് കൂട്ടാന്‍ എന്റെ വാക്കുകള്‍ ദുര്‍വ്യാഖ്യാനം ചെയ്യപ്പെടുകയും എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ചിത്രമായ തന്മാത്രയിലെ, ഞാന്‍ ഇതുവരെ കാണാത്ത ചില ഇന്റിമേറ്റ് സീനുകളുടെ ക്ലിപ്പുകള്‍ ചേര്‍ക്കുകയുമാണ് സത്യത്തില്‍ ഉണ്ടായത്.
തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലും അസ്ഥാനത്തുമാണ് ഈ ഷോയുടെ സോഷ്യല്‍ മീഡിയ പോസ്റ്റും ട്രോള്‍ ക്ലിപ്പിങ്ങുകളുമൊക്കെ ഉണ്ടായിരിക്കുന്നത്. എന്നാല്‍, എനിക്ക് പൂര്‍ണമായ ആത്മവിശ്വാസവും ആത്മധൈര്യവുമുണ്ട്. കാരണം എനിക്കറിയാം, ആരെങ്കിലും നമ്മളോട് മോശമായി പെരുമാറിയാല്‍ നമ്മൾ മോശക്കാരാവുകയല്ല, നമ്മളോട് അങ്ങനെ പെരുമാറുന്നവരുടെ തനിനിറം വെളിവാകുകയാണ് ചെയ്യുക. എനിക്ക് ഈ ഷോയെ കുറിച്ച് കൂടുതലൊന്നും അറിയുമായിരുന്നില്ല. ചെയ്യാമെന്ന് വാക്കു കൊടുത്തത് കൊണ്ടു മാത്രമാണ് ഞാന്‍ അത് ചെയ്തത്. വാക്ക് പാലിക്കുക മാത്രമാണ് ചെയ്തത്.
ഞാന്‍ ഒരു പ്രൊഫഷണലാണ്. ഞാന്‍ കാണുന്നത് എന്നെ മനസ്സിലാക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന, ബുദ്ധിയും വിവേകവുമുള്ള ആള്‍ക്കാരാണ് അത് കാണുന്നത് എന്ന് വിശ്വസിക്കുന്ന ആത്മവിശ്വാസമുള്ള, ശക്തയായ ഒരു സ്ത്രീയാണ് ഞാന്‍. ഒരു സ്ത്രീയെക്കുറിച്ച് മോശമായ എന്തെങ്കിലും പ്രചരിപ്പിക്കുമ്പോള്‍ ഒന്നോര്‍ക്കുക, നിങ്ങള്‍ അതുവഴി അപമാനിക്കുന്നത് അവളെ മാത്രമല്ല, നിങ്ങളുടെ അമ്മമാരും സഹോദരിമാരും ഉള്‍പ്പെടുന്ന മുഴുവന്‍ സ്ത്രീകളെയുമാണ്. സിനിമാപ്രവര്‍ത്തകരെ അപമാനിക്കുന്നതുവഴി ആര്‍ക്കെങ്കിലും സന്തോഷം ലഭിക്കുന്നുണ്ടെങ്കില്‍ അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുകയാണ് ഞാന്‍. അവര്‍ക്ക് നല്ലതു വരട്ടെ എന്ന് ആശംസിക്കുകയാണ്. എന്നെ പിന്തുണയ്ക്കുകയും സ്നേഹിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നവരോട് എന്നും കടപ്പെട്ടിരിക്കുകയാണ് ഞാന്‍.

