കണ്ണൂര്‍: സിപിഎം നേതൃത്വത്തിനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും മറുപടിയുമായി മുന്‍ സിപിഎം നേതാവും പയ്യന്നൂര്‍ എംഎല്‍എയുമായ വി കുഞ്ഞികൃഷ്ണന്‍. പാര്‍ട്ടി ഇപ്പോഴും ഭീഷണിയുടെ സ്വരമാണ് ഉയര്‍ത്തുന്നതെന്നും പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പാളിച്ച പറ്റിയെന്ന് കേന്ദ്രകമ്മിറ്റി വരെ മനസ്സിലാക്കിയിട്ടും അതിനെ വെല്ലുവിളിക്കുന്ന പ്രസംഗങ്ങളാണ് പിണറായിയുടെയും ജില്ലാ സെക്രട്ടറിയുടെയും ഭാഗത്തുനിന്നുണ്ടായതെന്നും കുഞ്ഞികൃഷ്ണന്‍ പറഞ്ഞു
മാസപ്പടി കേസ് പോലുള്ള വിഷയങ്ങളില്‍ ജനങ്ങളെ ബോധ്യപ്പെടുത്തുന്ന വിശദീകരണം നല്‍കാന്‍ നേതൃത്വം തയ്യാറായില്ല. ജനങ്ങള്‍ക്കിടയിലുള്ള തെറ്റിദ്ധാരണകള്‍ മാറ്റാന്‍ സാവകാശമുണ്ടായിട്ടും അതിന് പാര്‍ട്ടി ശ്രമിച്ചില്ല. സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച ശേഷമാണ് യുഡിഎഫ് ഉപാധികളില്ലാതെ പിന്തുണച്ചത്. പാര്‍ട്ടിയിലായിരുന്നപ്പോള്‍ എതിരാളികളുമായി യാതൊരു ബന്ധവും പുലര്‍ത്തിയിട്ടില്ല. മധുസൂദനന്‍ നല്‍കിയ കേസ് കോടതി ഫയലില്‍ പോലും സ്വീകരിച്ചിട്ടില്ല. പ്രകോപനപരമായി കേസ് നടത്തുന്നതും തെറ്റ് ചെയ്തവരെ സംരക്ഷിക്കുന്നതുമായ സമീപനമാണ് സിപിഎം തുടക്കം മുതല്‍ സ്വീകരിക്കുന്നത്.

ധനരാജിന്റെ പേര് ഉച്ചരിക്കരുതെന്ന കെ കെ രാഗേഷിന്റെ പ്രസംഗം വിഷയം വഴിതിരിച്ചുവിടാനുള്ള ശ്രമമാണ്. താന്‍ പാര്‍ട്ടിയിലുള്ളപ്പോഴാണ് ആ കൊലപാതകം നടന്നത്. കൃഷ്ണപിള്ളയുടെയും ഇ എം എസിന്റെയും വി എസിന്റെയും പേര് ഉച്ചരിക്കാന്‍ എല്ലാവര്‍ക്കും അവകാശമുള്ളതുപോലെ ധനരാജിന്റെ പേര് പറയാനും അവകാശമുണ്ട്. ഇരിട്ടി എഡ്യൂക്കേഷണല്‍ സൊസൈറ്റി അഴിമതി പോലെ നിരവധി തട്ടിപ്പുകള്‍ ഇനി പുറത്തുവരാനുണ്ടെന്നും കുഞ്ഞികൃഷ്ണന്‍ പറഞ്ഞു
തന്നെ പുറത്താക്കിയ നാള്‍ മുതല്‍ അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നതാണ് ഇപ്പോഴും പറയുന്നത്. ജനുവരി നാലിനാണ് പുസ്തക പ്രകാശനം നടത്തുന്നത്. ഏപ്രില്‍ 9നാണ് തിരഞ്ഞെടുപ്പ്. ഇതിനിടയില്‍ തെറ്റിദ്ധരിപ്പിക്കവിധം പ്രചാരണം ആരെങ്കിലും നടത്തിയിട്ടുണ്ടെങ്കില്‍ തെറ്റിദ്ധാരണ അകറ്റാനുള്ള സാവകാശം അവരുടെ മുന്നിലുണ്ടായിരുന്നു. എന്നാല്‍ അതിന് ശ്രമിച്ചില്ല എന്നത് പരിശോധിക്കേണ്ട കാര്യമാണ്. വീണ്ടും പരിഹാസ്യരാകുന്ന നിലയിലുള്ള പ്രചരണമാണ് അവരുടെ ഭാഗത്ത് നിന്ന് ഉണ്ടായത് അദ്ദേഹം പറഞ്ഞു.
നേതാക്കന്‍മാരായാലും പ്രവര്‍ത്തകരായാലും അവരെല്ലാമായി നല്ല ബന്ധം സ്ഥാപിക്കുക എന്നതും സൗഹൃദം മുന്നോട്ട് കൊണ്ടുപോവുക എന്നതും സ്വാഭാവികമായ കാര്യമാണ്. മരണപ്പെട്ടാല്‍ അത് പിറ്റേദിവസം ഉപേക്ഷിക്കാന്‍ സാധിക്കുന്നതല്ല. പ്രത്യേകിച്ച് കൊല്ലപ്പെട്ടയൊരാള്‍. അയാളെ തള്ളിപ്പറയാന്‍ സാധിക്കില്ല -കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.


