Sun. Jul 26th, 2026

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ അഞ്ച് ദിവസമായി തുടരുന്ന ഉദ്യോഗജനകമായ നാടകീയ നീക്കങ്ങൾക്ക് ശുഭപര്യവസാനം. ഭൂരിപക്ഷം ഉറപ്പിച്ചതോടെ സർക്കാർ രൂപീകരിക്കുന്നതിനായി ഗവർണർ രാജേന്ദ്ര അർലേക്കർ വിജയ്‌ക്ക് അനുമതി നൽകി. നടനും രാഷ്ട്രീയ നേതാവുമായ ജോസഫ് വിജയ് തമിഴ്നാടിന്റെ അടുത്ത മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യും. ഞായറാഴ്ച ഉച്ചക്ക് 3:15 ന് ചെന്നൈ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. വിവിധ രാഷ്ട്രീയ പാർട്ടികളുമായുള്ള നീണ്ട ചർച്ചകൾക്ക് ശേഷമാണ് വിജയ് ഭൂരിപക്ഷം ഉറപ്പിച്ചത്.

234 അംഗ നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യമായ 120 എം എൽ എ മാരുടെ പിന്തുണാ കത്ത് വിജയ് ഗവർണർക്ക് കൈമാറി. ടി വി കെ നേതാക്കൾക്കൊപ്പം ഗവർണറെ സന്ദർശിച്ചാണ് അദ്ദേഹം അവകാശവാദം ഉന്നയിച്ചത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇത് നാലാം തവണയാണ് വിജയ് ഗവർണറെ കാണുന്നത്. മുൻപത്തെ കൂടിക്കാഴ്ചകളിൽ ആവശ്യമായ അംഗങ്ങളുടെ കത്ത് ഹാജരാക്കാൻ കഴിയാത്തതിനാൽ അനുമതി ലഭിച്ചിരുന്നില്ല. ശനിയാഴ്ച വൈകുന്നേരത്തോടെ വിടുതലൈ ചിരുതൈഗൽ കക്ഷിയും (വി സി കെ) ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗും വിജയ്‌യുടെ തമിഴക വെട്രി കഴകത്തിന് (ടി വി കെ) പിന്തുണ പ്രഖ്യാപിച്ചതോടെയാണ് സർക്കാർ രൂപീകരണത്തിന് വഴിതെളിഞ്ഞത്.

ഏപ്രിൽ 23 ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 108 സീറ്റുകൾ നേടി ടി വി കെ ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 118 സീറ്റുകൾ എന്ന ലക്ഷ്യത്തിലെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് കോൺഗ്രസ് (5), സി പി ഐ (2), സി പി ഐ എം (2) എന്നീ പാർട്ടികൾ നേരത്തെ പിന്തുണ അറിയിച്ചിരുന്നു. എന്നാൽ വി സി കെയും മുസ്ലിം ലീഗും നിലപാട് വൈകിപ്പിച്ചതോടെ സർക്കാർ രൂപീകരണം അനിശ്ചിതത്വത്തിലാവുകയായിരുന്നു. ഗവർണറെ കാണാൻ വിജയ് മൂന്ന് തവണ ശ്രമിച്ചെങ്കിലും കൃത്യമായ അംഗസംഖ്യ ബോധ്യപ്പെടുത്താൻ കഴിയാത്തതിനാൽ അനുമതി നിഷേധിക്കപ്പെട്ടിരുന്നു.

ശനിയാഴ്ച വി സി കെയുടെ പിന്തുണ കത്ത് കൂടി ലഭിച്ചതോടെ വിജയ് പക്ഷത്തിന്റെ അംഗസംഖ്യ 120 ആയി ഉയർന്നു. ഇതോടെ ഗവർണറെ കണ്ട് വിജയ് സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിക്കുകയായിരുന്നു. തമിഴ്നാട് രാഷ്ട്രീയത്തിൽ 62 വർഷമായി തുടരുന്ന ഡി എം കെ – എ ഐ എ ഡി എം കെ ആധിപത്യം തകർത്തുകൊണ്ടാണ് വിജയ്‌യുടെ ടി വി കെ അധികാരത്തിലേറുന്നത്.

59 വർഷത്തിന് ശേഷം തമിഴ്‌നാട്ടിൽ ദ്രാവിഡ വംശജനല്ലാത്ത ആദ്യ മുഖ്യമന്ത്രി എന്ന പ്രത്യേകതയും വിജയ്‌ക്ക് ഉണ്ടാകും. സഖ്യകക്ഷിയായ വി സി കെ ഉപമുഖ്യമന്ത്രി സ്ഥാനം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ മുന്നോട്ട് വെച്ചിട്ടുണ്ടെങ്കിലും ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. കുതിരക്കച്ചവടം ഭയന്ന് കോൺഗ്രസ് എം എൽ എ മാരെ ഹൈദരാബാദിലേക്കും ടി വി കെ എം എൽ എ മാരെ മാമല്ലപുരത്തെ റിസോർട്ടിലേക്കും മാറ്റിയിരുന്നു. വിജയിന്റെ വിജയവാർത്ത പുറത്തുവന്നതോടെ ചെന്നൈയിലെ പാർട്ടി ആസ്ഥാനത്ത് പ്രവർത്തകർ വലിയ ആഘോഷങ്ങൾ സംഘടിപ്പിച്ചു.