Sat. Sep 12th, 2026

അടൂര്‍: ജോലി വാഗ്ദാനം ചെയ്ത് യുവതിയെ കുവൈത്തില്‍ എത്തിച്ച് ബലാത്സംഗം ചെയ്ത കേസിലെ പ്രതികള്‍ക്ക് തടവും പിഴയും. യുവതിക്ക് ജോലി വാഗ്ദാനം ചെയ്യാന്‍ ഇടനില നിന്ന ഒന്നാം പ്രതി കുരമ്പാല പറന്തല്‍ പുല്ലുപറമ്പില്‍ പുത്തന്‍വീട്ടില്‍ ജോളി സ്റ്റാന്‍ലി (57)ന് മൂന്നുമാസം തടവും ആയിരം രൂപ പിഴയും, രണ്ടാം പ്രതിയായ തിരുവല്ല കവിയൂര്‍ താഴത്ത് ഉപ്പന്‍കര വീട്ടില്‍ മുരളീധരന്‍ നായര്‍ (72)ക്ക് ആറു വര്‍ഷവും മൂന്നുമാസവും തടവും 53,000 രൂപ പിഴയും മൂന്നാം പ്രതി ആലുവ ചൂണ്ടി നോച്ചിമാ കൊമ്പാറ മരക്കാരത്ത് പറമ്പില്‍ വീട്ടില്‍ നവാസ് എന്ന് വിളിക്കുന്ന ബിജുമോന് (55) 37 വര്‍ഷവും ഒമ്പത് മാസവും തടവും 3,03,000 രൂപ പിഴയും നാലാം പ്രതി തിരുവല്ല കവിയൂര്‍ ഞാലികണ്ടംതാഴത്ത് ഉപ്പന്‍കര വീട്ടില്‍ സതീഷ് കുമാര്‍ (40)ന് നാലുവര്‍ഷം തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ച് അടൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് ടി മഞ്ജിത്ത് ഉത്തരവായി.

മണക്കാല സ്വദേശിയായ യുവതിയെ കുവൈത്തില്‍ ജോലി വാങ്ങി നല്‍കാമെന്ന് പ്രലോഭിപ്പിച്ച് പണം കൈപ്പറ്റുകയായിരുന്നു. തുടര്‍ന്ന് കുവൈത്തില്‍ എത്തിച്ചെങ്കിലും ജോലി നല്‍കിയില്ലെന്ന് മാത്രമല്ല, ഒരു മുറിയില്‍ പൂട്ടിയിട്ട് ബലാത്സംഗത്തിനിരയാക്കുകയുമായിരുന്നു. 2013ലാണ് പരാതിക്കാസ്പദമായ സംഭവം. പിന്നീട് അവിടെ നിന്ന് രക്ഷപ്പെട്ട് നാട്ടിലെത്തിയ പരാതിക്കാരിയെ ഭീഷണിപ്പെടുത്തുകയും വീണ്ടും ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.

2014 ല്‍ ആണ് പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. അടൂര്‍ എസ് ഐയായിരുന്ന ജി സുനില്‍കുമാര്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ 2022ല്‍ അടൂര്‍ എസ് എച്ച് ഒയായിരുന്ന ടി ഡി പ്രജീഷ് ആണ് അന്വേഷണം പൂര്‍ത്തിയാക്കി പ്രതികള്‍ക്കെതിരെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കേസിന്റെ വിചാരണ സമയത്ത് പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കാനും കേസ് അട്ടിമറിക്കാനും ശ്രമിച്ചിരുന്നു. അടൂര്‍ സ്റ്റേഷനിലെ എ എസ് ഐ. ഹരികൃഷ്ണന്‍, സി പി ഒ. മനോജ് എന്നിവരാണ് സാക്ഷികളെ കോടതിയില്‍ ഹാജരാകുന്നതിനും വിചാരണ നടപടികള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നതിനും സഹായിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. റോഷന്‍ തോമസ് ഹാജരായി. കോടതി നടപടികള്‍ കോര്‍ട്ട് ലെയ്‌സന്‍ ഓഫീസര്‍ എ എസ് ഐ. ദീപാകുമാരി ഏകോപിപ്പിച്ചു.



 

Leave a Reply