Sun. Sep 13th, 2026

കൊച്ചി: ചെക്ക് കേസില്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയ പാലാ എംഎല്‍എ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി. പരാതിക്കാരനായ ദിനേശ് മേനോന്‍ ആണ് ഹര്‍ജി നല്‍കിയത്.

കണ്ണൂര്‍ വിമാനത്താവളത്തില്‍ ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന ദിനേശ് മേനോന്റെ പരാതിയിലടക്കം നാല് കേസുകളില്‍ മുംബൈ ബോറിവലി മജിസ്ട്രേറ്റ് കോടതി മാണി സി കാപ്പന് നാല് കേസുകളിലായി മൂന്നര വര്‍ഷമാണ് പ്രത്യേകം പ്രത്യേകം തടവ് ശിക്ഷ വിധിച്ചത്.

രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ തടവ് ശിക്ഷയുണ്ടെങ്കില്‍ അയോഗ്യനാക്കണമെന്ന ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പുകള്‍ പ്രകാരം കാപ്പനെ മാറ്റിനിര്‍ത്തണമെന്നാണ് ആവശ്യം. മാണി സി കാപ്പന് ശിക്ഷ വിധിച്ചിട്ടും സ്പീക്കറും തിതെരഞ്ഞെടുപ്പ് കമ്മീഷനും നടപടിയെടുത്തില്ല എന്നും ഹരജിയിലുണ്ട്.

സെപ്റ്റംബര്‍ ഒന്നു മുതല്‍ മാണി സി കാപ്പന്‍ അയോഗ്യനാണെന്ന് പ്രഖ്യാപിക്കണം. പാലായില്‍ ഉപതിരഞ്ഞെടുപ്പ് നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദേശിക്കണം. ഹരജിയില്‍ അന്തിമ തീരുമാനം ആകുന്നതുവരെ മാണി സി കാപ്പന്റെ എംഎല്‍എ ആനുകൂല്യങ്ങള്‍ തടയണം എന്നീ ആവശ്യങ്ങളാണ് ഹരജിയിലുള്ളത്.

നാല് കേസുകളിലായി മാണി സി. കാപ്പന് മൂന്നര വര്‍ഷം തടവും 5.30 കോടി രൂപ പിഴയുമാണ് മുംബൈ ബോറിവലി മജിസ്ട്രേറ്റ് കോടതി ശിക്ഷ വിധിച്ചത്.

കാപ്പനെതിരെ പുറപ്പെടുവിച്ച ജാമ്യമില്ലാ വാറണ്ട് മുംബയ് ബോറിവലി മജിസ്‌ട്രേട്ട് കോടതി കഴിഞ്ഞദിവസം പിൻവലിച്ചു. കേസിൽ വിധി പ്രസ്താവിക്കുന്ന സമയത്ത് കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്നായിരുന്നു ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. കാപ്പൻ നേരിട്ട് കോടതിയിൽ ഹാജരായി അപേക്ഷ നൽകിയതിന് പിന്നാലെയാണ് വാറണ്ട് പിൻവലിക്കാൻ കോടതി ഉത്തരവിട്ടത്.



 

Leave a Reply