Fri. Sep 18th, 2026

തിരുവനന്തപുരം: സിഎംആര്‍എല്‍ -എക്‌സാലോജിക് ഇടപാടിലെ ഇ ഡി നടപടിയില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഇ ഡി ഇപ്പോള്‍ ഡിജിപിക്ക് നല്‍കിയ കത്തിനൊന്നും വലിയ വിലയില്ലെന്നും ഇക്കാര്യത്തില്‍ ഇ ഡിക്ക് രാഷ്ട്രീയ ലക്ഷ്യമാണുള്ളതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ഓലപ്പാമ്പ് കാണിച്ച് ഭയപ്പെടുത്താമെന്ന് കരുതിയാല്‍ വഴങ്ങാന്‍ മനസില്ല. ഏത് കേസ് വന്നാലും നേരിടും. ഇനിയും പല കേസുകളും വരും. പ്രതിരോധിച്ച് മുന്നോട്ടുപോകും. ഒരു കത്തിനൊന്നും വലിയ വിലയില്ല. കത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് അറിയേണ്ടതെന്നും എം വി ഗോവിന്ദന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

ഇ ഡി നടപടിയില്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസിന് വേറെ നിലപാടാണ്. സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ കേന്ദ്ര ഏജന്‍സികള്‍ വരുമ്പോള്‍ ഒരു നിലപാട് എടുക്കും. അവരില്‍ തന്നെ ചിലര്‍ ഇവിടെ വന്ന് എന്തുകൊണ്ട് പിണറായിയെ അറസ്റ്റ് ചെയ്തില്ല എന്നാണ് ചോദിച്ചത്. ബിജെപിയുമായി കോണ്‍ഗ്രസ് ഡീല്‍ രൂപപ്പെടുന്നു എന്നാണ് മനസ്സിലാക്കേണ്ടതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

സിഎംആര്‍എല്‍ പണം നല്‍കിയവരുടെ കൂട്ടത്തില്‍ മന്ത്രിമാരായ രമേശ് ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമുണ്ട്. സംഭാവനായി വാങ്ങിയതാണെന്ന് അവര്‍ തന്നെ സമ്മതിച്ചതാണ്. എന്നാല്‍ അതില്‍ കേസെടുക്കാന്‍ ഇ ഡി തയ്യാറായിട്ടില്ല. പിണറായി വിജയനെ കേസില്‍ ഉള്‍പ്പെടുത്താനുള്ള രാഷ്ട്രീയ ഇടപെടലാണ് നടക്കുന്നത്. ഇതിനെ രാഷ്ട്രീയമായും സംഘടനാപരമായും നേരിടുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെയുള്ള നീക്കം പോല രാഷ്ട്രീയ വേട്ടയാണ് നടക്കുന്നത്. കോടതികള്‍ തള്ളിക്കളഞ്ഞ കേസാണിതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.



 

Leave a Reply