സമൂഹമാധ്യമങ്ങളിൽ തനിക്കെതിരെ പ്രചരിക്കുന്ന വ്യാജ എഐ വീഡിയോയ്ക്കെതിരെ നടി ശാലിനി പാണ്ഡെ രംഗത്ത്. ഇൻസ്റ്റഗ്രാമിൽ താൻ പങ്കുവെച്ച യഥാർത്ഥ വീഡിയോ നിർമ്മിത ബുദ്ധി ഉപയോഗിച്ച് ആക്രമിച്ച് മാറ്റിയാണ് വ്യാജ ക്ലിപ്പ് നിർമിച്ചിരിക്കുന്നതെന്ന് നടി വ്യക്തമാക്കി. അർദ്ധനഗ്നയായ രീതിയിലുള്ള വ്യാജ വീഡിയോ നടിയുടെ ലീക്ഡ് ക്ലിപ്പ് എന്ന പേരിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

ഇതുസംബന്ധിച്ച് ശാലിനി പങ്കുവെച്ച കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെയാണ്, ‘‘എന്നെക്കുറിച്ചുള്ള വ്യാജമായ, എഐ നിർമിത വീഡിയോ ഓൺലൈനിൽ പ്രചരിക്കുന്നതിനെക്കുറിച്ച് സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ വീഡിയോ പൂർണമായും കെട്ടിച്ചമച്ചതാണ്, ഇത് ഞാൻ ചിത്രീകരിച്ചതല്ല. സാങ്കേതികവിദ്യ ഈ രീതിയിൽ ദുരുപയോഗം ചെയ്ത് വ്യക്തികളെ, പ്രത്യേകിച്ച് സ്ത്രീകളെ, ലക്ഷ്യമിട്ട് ദ്രോഹിക്കുന്നത് കാണുന്നത് വളരെ അസ്വസ്ഥതയുണ്ടാക്കുന്ന കാര്യമാണ്. ഈ തരത്തിലുള്ള ദുരുപയോഗത്തെ ശക്തമായി അപലപിക്കുന്നു, സാങ്കേതികവിദ്യയുടെ ഇത്തരം ദുരുപയോഗം ഒരിക്കലും സാധാരണവൽക്കരിക്കപ്പെടരുതെന്ന് ഞാൻ വിശ്വസിക്കുന്നു. ഈ വീഡിയോ നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ, ദയവായി ഇത് പങ്കുവയ്ക്കുകയോ, കൈമാറുകയോ, ഡൗൺലോഡ് ചെയ്യുകയോ, അതിലൂടെ പ്രതികരിക്കുകയോ ചെയ്യരുത്. പകരം, ദയവായി ഇത് ഉടനടി റിപ്പോർട്ട് ചെയ്യുക.’’
സമൂഹമാധ്യമങ്ങളിൽ അതീവ ഗ്ലാമറസ് ചിത്രങ്ങളും വീഡിയോകളും പങ്കുവെക്കാറുള്ള ശാലിനിയുടെ വിദേശയാത്രാ വേളയിലെ ഒരു വീഡിയോയാണ് സാമൂഹ്യവിരുദ്ധർ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് കൃത്രിമമായി മാറ്റിയെഴുതിയത്. ഈ വ്യാജ ദൃശ്യങ്ങൾ കൂടുതൽ പ്രചരിപ്പിക്കാതെ തടയാൻ എല്ലാവരും ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും നടി അഭ്യർത്ഥിച്ചു.


