Wed. Sep 2nd, 2026

കോഴിക്കോട്: പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരനും തബലിസ്റ്റും സംഗീത സംവിധായകനുമായ കോഴിക്കോട് അബൂബക്കര്‍ അന്തരിച്ചു. 80 വയസ്സായിരുന്നു. അരീക്കാട്ടെ ഉള്ളിശ്ശേരിക്കുന്നിലെ വീട്ടില്‍ തിങ്കളാഴ്ച രാത്രി 12-ഓടെയായിരുന്നു അന്ത്യം. പക്ഷാഘാതം ബാധിച്ച് രണ്ടു മാസത്തോളമായി ചികിത്സയിലായിരുന്നു. കിടപ്പിലാകുന്നതിന് രണ്ടു ദിവസം മുമ്പും അബൂബക്കര്‍ പുതിയ പാട്ടിന് ഈണമിട്ടിരുന്നു.

മാപ്പിളപ്പാട്ട് ഗാനശാഖയില്‍ മൂവായിരത്തിലധികം ഗാനങ്ങള്‍ക്ക് അബൂബക്കര്‍ ഈണമിട്ടിട്ടുണ്ട്. ദേവരാജന്‍ മാസ്റ്ററുടേയും ബോംബെ രവിയുടേയും പ്രിയപ്പെട്ട തബലിസ്റ്റ് കൂടിയായിരുന്നു അബൂബക്കര്‍. യേശുദാസ് പാടിയ ‘കരയാനും പറയാനും മനംതുറന്നിരിക്കാനും’, കെ എസ് ചിത്ര പാടിയ ‘യത്തീമിനതാണീ’ തുടങ്ങിയ ഗാനങ്ങള്‍ സൂപ്പര്‍ഹിറ്റുകളാണ്.

സുജാത, എംജി ശ്രീകുമാര്‍, അഫ്സല്‍, ഷഹബാസ് അമന്‍ തുടങ്ങിയവര്‍ അബൂബക്കറിന്റെ സംവിധാനത്തില്‍ പാടിയിട്ടുണ്ട്. ഈണങ്ങളുടെ സുല്‍ത്താന്‍ എന്ന പേരില്‍ കോഴിക്കോട് അബൂബക്കറിന്റെ പുസ്തകം പുറത്തിറങ്ങാനിരിക്കെയാണ് കിടപ്പിലായത്. കെ വി സുബൈദയാണ് ഭാര്യ. ഗുലാം അലി, പരേതനായ ഫയാസ്, റോഷ്‌നി, ഫെമിന, സജിന എന്നിവരാണ് മക്കള്‍.



 

Leave a Reply