Thu. Jul 30th, 2026

തിരുവനന്തപുരം: തലസ്ഥാനത്തുള്ള ഒരു മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനെതിരെ പരാതിയുമായി വനിതാ എസ്‌ഐമാര്‍. മോശം പരാമര്‍ശങ്ങള്‍ അടങ്ങിയ സന്ദേശങ്ങള്‍ അയച്ചുവെന്നാണ് പരാതി. ഡിഐജി അജിതാ ബീഗത്തിനാണ് രണ്ട് എസ്‌ഐമാര്‍ പരാതി നല്‍കിയത്. സ്ത്രീകളുടെയും കുട്ടികളുടെയും പരാതി അന്വേഷിക്കുന്ന ഡിഐജിക്കാണ് പരാതി നല്‍കിയത്. എസ്പി വി ജി വിനോദ് കുമാറിനതിരെയാണ് ആരോപണം. മുന്‍ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയായിരുന്നു വിനോദ് കുമാര്‍.

തെക്കന്‍ ജില്ലയില്‍ ജില്ലാ പൊലീസ് മേധാവിയായിരുന്നപ്പോള്‍ ഉദ്യോഗസ്ഥന്‍ സന്ദേശമയച്ചുവെന്നാണ് പരാതി. ക്രമസമാധാന ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. സുപ്രധാന ചുമതലയിലാണ് ഐപിഎസ് ഉദ്യോഗസ്ഥന്‍ ഇപ്പോള്‍ ജോലി ചെയ്യുന്നത്. അതീവ രഹസ്യമായി പരാതിയില്‍ അന്വേഷണം നടക്കുന്നുണ്ട്. പരാതിക്കാരുടെ മൊഴി എടുത്തിട്ടുണ്ട്. പരാതിക്കാര്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാല്‍ അജിത ബീഗത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ ഡിജിപിയോട് ശുപാര്‍ശ ചെയ്യേണ്ടി വരും. പരാതി ഇവര്‍ക്ക് ലഭിച്ചിട്ട് ആഴ്ചകള്‍ കഴിഞ്ഞെന്നാണ് ലഭിക്കുന്ന വിവരം.

സംഭവത്തില്‍ പൊലീസ് ആസ്ഥാനത്തെ എസ്പി മെറിന്‍ ജോസഫിന് അന്വേഷണച്ചുമതല നല്‍കിയിരുന്നു. ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തി. വിശദമായ റിപ്പോര്‍ട്ട് പൊലീസ് മേധാവിക്ക് കൈമാറിയിരുന്നു. ജോലി സ്ഥലത്ത് സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമം തടയുന്നതിനുള്ള ‘പോഷ്’ നിയമപ്രകാരം അന്വേഷിക്കാന്‍ പൊലീസ് മേധാവി നിര്‍ദേശം നല്‍കുകയായിരുന്നു.