Thu. Jul 30th, 2026

കോഴിക്കോട്: നിര്‍മിത ബുദ്ധി ഉപയോഗിച്ച് വ്യാജ വീഡിയോ കോളിലൂടെ വയോധികൻ്റെ പണം തട്ടിയ സംഭവത്തില്‍ നഷ്ടപ്പെട്ട 40,000 രൂപ കേരള പോലീസ് സൈബര്‍ വിഭാഗം തിരിച്ചു പിടിച്ചു. കേരളത്തില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത ഈ തട്ടിപ്പിന്റെ അന്വേഷണത്തിലാണ് സൈബര്‍ ഓപ്പറേഷന്‍ വിഭാഗത്തിന്റെ നേട്ടം. കോഴിക്കോട് സ്വദേശി രാധാകൃഷ്ണനെ വാട്‌സാപ്പ് വീഡിയോ കോളിലൂടെ സുഹൃത്താണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് 40,000 രൂപ തട്ടിയെടുത്തത്.

ആന്ധ്രാ പ്രദേശില്‍ ഒപ്പം ജോലി ചെയ്തിരുന്ന ആളുമായി സാദൃശ്യമുള്ള രൂപമാണ് വീഡിയോകോളില്‍ കണ്ടത്. മാത്രമല്ല പരിചയമുള്ള ആളുകളുടെ പേരുകള്‍ പറഞ്ഞ് വിശ്വസിപ്പിക്കുകയും ചെയ്തു. താന്‍ ഇപ്പോള്‍ ദുബൈയിലാണെന്നും ബന്ധുവിന്റെ ചികിത്സക്കായി പണം അത്യാവശ്യമാണെന്നും നാട്ടില്‍ എത്തിയാലുടന്‍ തിരിച്ചു നല്‍കാമെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്.


ആദ്യം 40,000 രൂപ ആവശ്യപ്പെട്ടയാള്‍ വീണ്ടും 35,000 രൂപ ആവശ്യപ്പെട്ടപ്പോള്‍ സംശയം തോന്നുകയും യഥാര്‍ഥ സുഹൃത്തിനെ ബന്ധപ്പെടുകയുമായിരുന്നു. അപ്പോഴാണ് തട്ടിപ്പിനിരയായ വിവരം മനസ്സിലായത്. ടോൾഫ്രീ നമ്പറായ 1930ല്‍ രജിസ്റ്റര്‍ ചെയ്ത പരാതിയുടെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിന് നഷ്ടപ്പെട്ട മുഴുവന്‍ തുകയും കേരള പോലീസിന്റെ സൈബര്‍ ഓപ്പറേഷന്‍ വിഭാഗം ബേങ്കുകളുടെ സഹായത്തോടെ തട്ടിപ്പുകാരില്‍നിന്ന് തിരിച്ചുപിടിച്ചു.

പരിചയമില്ലാത്ത വീഡിയോ, ഓഡിയോ കോളിലൂടെ സാമ്പത്തിക സഹായത്തിനായി അഭ്യര്‍ഥന നടത്തിയാല്‍ ഒഴിവാക്കാൻ പോലീസ് നിർദേശിച്ചു. ഇത്തരത്തില്‍ വ്യാജകോളുകള്‍ ലഭിച്ചാല്‍ ഉടന്‍ ആ വിവരം കേരളാ സൈബര്‍ ഹെല്‍പ് ലൈന്‍ നമ്പരായ 1930ല്‍ അറിയിക്കണം. ഈ സേവനം 24 മണിക്കൂറും ലഭ്യമാണ്.