Sun. Aug 30th, 2026

കോട്ടയം: ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഐ പി എസ് ട്രെയിനി ചമഞ്ഞ് പീഡിപ്പിച്ച കേസില്‍ 22 കാരന്‍ അറസ്റ്റില്‍. വടവാതൂര്‍ വിജയപുരം പാട്ടുകളത്തില്‍ വീട്ടില്‍ ആദിത്യന്‍ പി അജയനെയാണ് കോട്ടയം വെസ്റ്റ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അനൂപ് ജോസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. സോഷ്യല്‍ മീഡിയ വഴി ഐപിഎസ് ട്രെയിനി ചമഞ്ഞായിരുന്നു പ്രതിയുടെ തട്ടിപ്പ്. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ ഇയാള്‍ പ്രണയിക്കുന്നതായി നടിക്കുകയും പീഡിപ്പിക്കുകയുമായിരുന്നു.

തട്ടിപ്പ് തിരിച്ചറിഞ്ഞ പെണ്‍കുട്ടി കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കി. തുടര്‍ന്ന്, കോട്ടയം ഡിവൈഎസ്.പി കെ.ജി അനീഷിന്റെ നേതൃത്വത്തില്‍ കോട്ടയം വെസ്റ്റ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അനൂപ് ജോസിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയായിരുന്നു. തുടര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോട്ടയം വെസ്റ്റ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അനൂപ് ജോസ്, എസ് ഐ വിഎസ് ഗിരീഷ് കുമാര്‍ , സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ടി കെ രൂപേഷ് , അരുണ്‍കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍ മനോജ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ ഉള്‍പ്പെടെ ഐപിഎസ് ട്രെയിനി എന്ന പേരില്‍ ഇയാള്‍ എത്തിയിരുന്നു. ആറു മാസം മുന്‍പ് കൈതേപ്പാലം ബാറില്‍ എയര്‍ഗണ്‍ ഉപയോഗിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഭവത്തില്‍ ഇയാളെ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്യുകയും കേസെടുക്കുകയും ചെയ്തിരുന്നു. തട്ടിപ്പ് കേസുകളില്‍ ഇടനില നിന്ന് ഐപിഎസ്‌കാരന്‍ എന്ന പേരില്‍ വാഹനം തട്ടിയെടുത്തിരുന്നതായും പോലീസ് കണ്ടെത്തി. ഈ സംഭവത്തിലും ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.



 

Leave a Reply