Sun. Jul 26th, 2026

ന്യൂഡല്‍ഹി: ചോദ്യപേപ്പര്‍ ചോര്‍ച്ച സംഭവത്തില്‍ പ്രതികള്‍ക്കെതിരെ കൂടുതല്‍ ശക്തമായ നടപടികളെടുക്കുന്നത് സംബന്ധിച്ച് ഇന്ന് നടക്കുന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ തീരുമാനമുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചോദ്യപേപ്പര്‍ ചോര്‍ച്ച തടയാന്‍ അടുത്താഴ്ച പാര്‍ലിമെന്റില്‍ ബില്‍ കൊണ്ടുവരുമെന്നും ഇന്നലെ രാത്രി വൈകി പുറത്തുവിട്ട വീഡിയോ സന്ദേശത്തില്‍ പ്രധാനമന്ത്രി അറിയിച്ചു. ചോദ്യപേപ്പര്‍ ചോര്‍ച്ചാ കേസുകള്‍ കൈകാര്യം ചെയ്യാന്‍ ഫാസ്റ്റ് ട്രാക്ക് കോടതി സ്ഥാപിക്കുമെന്ന പ്രഖ്യാപനത്തിനു പിന്നാലെയാണ് എക്സില്‍ മോദിയുടെ വീഡിയോ സന്ദേശം എത്തിയത്.

ചോദ്യപേപ്പര്‍ ചോര്‍ച്ച എന്നത് ഒരു ചെറിയ പ്രശ്നമല്ലെന്ന് അറിയാം. ലക്ഷക്കണക്കിന് വിദ്യാര്‍ഥികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഇത് കടുത്ത മാനസിക വിഷമമാണ് ഉണ്ടാക്കുന്നത്. അതുകൊണ്ടാണ് കഴിഞ്ഞ രണ്ടര മാസത്തിനിടെ നിരവധി കര്‍ശന നടപടികള്‍ കൈക്കൊണ്ടത്. കുറ്റവാളികളെ ഇതിനകം തന്നെ പിടികൂടി ജയിലിലടച്ചിട്ടുണ്ട്. വിദ്യാര്‍ഥികളുടെ ഒരു വര്‍ഷം പോലും നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കുകയാണ് സര്‍ക്കാറിന്റെ പ്രധാന ലക്ഷ്യം. അതിനാലാണ് പരീക്ഷകള്‍ എത്രയും വേഗം വീണ്ടും നടത്താന്‍ തീരുമാനിച്ചതെന്നും പ്രധാനമന്ത്രി വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. എന്നാല്‍ കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജിയെകുറിച്ച് ഒരു പരാമര്‍ശവും പ്രധാനമന്ത്രി നടത്തിയില്ല.

അതിനിടെ, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി സ്ഥാനത്ത് നിന്ന് വിനീത് ജോഷിയെ മാറ്റി. വിദ്യാര്‍ഥികള്‍ ജന്തര്‍ മന്തറില്‍ ശക്തമായ പ്രതിഷേധം തുടരുന്നതിനിടയിലാണ് നടപടി. വിനീത് ജോഷിക്ക് പകരം നരേഷ് പാല്‍ ഗാംഗ്വറിനെ പുതിയ വിദ്യാഭ്യാസ സെക്രട്ടറിയായി സര്‍ക്കാര്‍ നിയമിച്ചു.



 

Leave a Reply