Sat. Aug 8th, 2026

റാഞ്ചി: നിയമന പരീക്ഷകളിലെ ക്രമക്കേടുകള്‍ക്കെതിരെ ഝാര്‍ഖണ്ഡ് നിയമസഭയിലേക്ക് വിദ്യാര്‍ഥികള്‍ നടത്തിയ മാര്‍ച്ചിനിടെ ഐസ (AISA) നേതാവ് നേഹ ബോറക്കു നേരെ കറുത്ത മഷി പ്രയോഗം നടന്നയതായി ആരോപണം. നിയമസഭയുടെ മണ്‍സൂണ്‍ സമ്മേളനത്തിന്റെ ആദ്യ ദിവസമാണ് ആയിരത്തോളം വിദ്യാര്‍ഥികളുടെയും പ്രവര്‍ത്തകരുടെയും മാര്‍ച്ച് നടന്നത്. സമരത്തിന് നേതൃത്വം കൊടുക്കാന്‍ ഡല്‍ഹിയില്‍ നിന്ന് റാഞ്ചിയിലെത്തിയതായിരുന്നു നേഹ ബോറ.

ബിര്‍സ ചൗക്കില്‍ നിന്ന് ആരംഭിച്ച മാര്‍ച്ചില്‍ ഐസ, എ ഐ എസ് എഫ്, എസ് എഫ് ഐ, എ ഐ എസ് എഫ്, ഝാര്‍ഖണ്ഡ് ജനധികാര്‍ മഹാസഭ എന്നിവയിലെ അംഗങ്ങളും വനിതാ പ്രവര്‍ത്തകരും വിവിധ ആദിവാസി സംഘടനകളും പങ്കെടുത്തിരുന്നു. അജ്ഞാതരായ ചിലര്‍ മാര്‍ച്ചിലേക്ക് കടന്നുകയറി മഷിയാക്രമണം നടത്തുകയായിരുന്നുവെന്ന് റിയ തുലിക പിംഗുവ എന്ന വിദ്യാര്‍ഥി പ്രക്ഷോഭകാരി ആരോപിച്ചു. വനിതകളെ പ്രത്യേകം ലക്ഷ്യമിട്ടായിരുന്നു ആക്രമണം നടന്നതെന്നും തങ്ങള്‍ മാര്‍ച്ച് നയിക്കുമ്പോഴായിരുന്നു സംഭവമെന്നും റിയ പറഞ്ഞു. ‘വിദ്യാര്‍ഥി പ്രസ്ഥാനം വിജയിക്കുന്നത് ആഗ്രഹിക്കാത്ത ചില സാമൂഹികവിരുദ്ധരാണ് ഇത് ചെയ്തത്. അവര്‍ക്ക് രാഷ്ട്രീയം കളിക്കണം. ആരാണ് അവരെന്ന് ഞങ്ങള്‍ക്ക് കൃത്യമായി അറിയില്ല. ‘അതിഥി ദേവോ ഭവ’ (അതിഥി ദൈവതുല്യനാണ്) എന്ന് വിശ്വസിക്കുന്നവരാണ് ലജ്ജാകരമായ ഈ പ്രവൃത്തി നടത്തിയത്.’ അവര്‍ പറഞ്ഞു.

മഷി എറിഞ്ഞതിന് പിന്നാലെ, ആക്രമണം നടത്തിയെന്ന് ആരോപിക്കപ്പെടുന്നയാളെ പ്രതിഷേധക്കാര്‍ പിടികൂടുകയും മര്‍ദിക്കുകയും ചെയ്തതായി ഝാര്‍ഖണ്ഡ് ജനധികാര്‍ മഹാസഭയിലെ പ്രവര്‍ത്തകനായ സിറാജ് ദത്ത പറഞ്ഞു. സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കാന്‍ സംഘാടകര്‍ക്ക് പദ്ധതിയില്ലെന്നും ദത്ത വ്യക്തമാക്കി.



 

Leave a Reply