Sat. Jul 25th, 2026

ആലപ്പുഴ: സി പി എം വിട്ട് യു ഡി എഫ് പിന്തുണയോടെ എം എല്‍ എ ആയ മുതിര്‍ന്ന നേതാവ് ജി സുധാകരനെ പൊതുസ്ഥലത്ത് ചോദ്യം ചെയ്ത് പാര്‍ട്ടി പ്രവര്‍ത്തകന്‍. അമ്പലപ്പുഴ എം എല്‍ എ ജി സുധാകരനും സി പി എം പ്രവര്‍ത്തകരും തമ്മില്‍ നടന്ന വാക്കുതര്‍ക്കം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.

അമ്പലപ്പുഴ നീര്‍ക്കുന്നം സ്‌കൂളില്‍ നിന്ന് അനധികൃതമായി മണ്ണ് കടത്തുന്നെന്ന ആരോപണം അന്വേഷിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം എത്തിയതായിരുന്നു ജി സുധാകരന്‍. പാര്‍ട്ടിയില്‍ നിന്ന് എല്ലാം നേടിയ ശേഷം പുറത്തുപോയ ആളല്ലെ എന്ന ചോദ്യത്തിനു മുമ്പില്‍ ജി സുധാകരന്‍ പതറുന്നത് ദൃശ്യങ്ങളിലുണ്ട്.

അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തിലെ മുന്‍ സി പി എം പ്രസഡന്റും അംഗങ്ങളും ആണ് സുധാകരനുമായി കയര്‍ത്തത്. സുധാകരന്‍ ഉന്നയിച്ച ആരോപണം വ്യാജമാണെന്നാണ് സി പി എം പ്രവര്‍ത്തകരുടെ വിശദീകരണം. മണ്ണ് മാറ്റിയതിന്റെ അടക്കം എല്ലാ രോഖകളും കൈവശമുണ്ടെന്നും അവര്‍ പറയുന്നു.

താങ്കള്‍ പാര്‍ട്ടി്ക്കെതിരായി പറഞ്ഞൊരാളാണ്. എല്ലാം നേടി കഴിഞ്ഞ് പുറത്തുപോയി അത്രേയുള്ളൂ. എന്നിട്ട് എന്ത് നേടി എന്ന ജി സുധാകരന്റെ ചോദ്യത്തിന് പാര്‍ട്ടിയില്‍ നിന്ന് നേടാനുള്ളതെല്ലാം നേടി എന്നായിരുന്നു സി പി എം പ്രവര്‍ത്തകന്‍ നല്‍കിയ മറുപടി. സാറെ എന്ന് വിളിച്ചതല്ല നിങ്ങള്‍ വിളിപ്പിച്ചതാണെന്നും സി പിഎം പ്രവര്‍ത്തകന്‍ ജി സുധാകരനോട് പറഞ്ഞു. തര്‍ക്കം മൂര്‍ച്ഛിച്ചതോടെ പോലീസ് എത്തിയാണ് ഇരുകൂട്ടരെയും പിരിച്ചുവിട്ടത്.