Sun. Jul 26th, 2026

തിരുവനന്തപുരം: മകന്‍ ആരോഗ്യ മന്ത്രിയായപ്പോള്‍ അച്ഛന് മെഡിക്കല്‍ കോളജ് കൊണ്ട് സ്മാരകം. തിരുവനന്തപുരത്തെ രണ്ടാം മെഡിക്കല്‍ കോളജിന് മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ പേരിട്ടു. തിരുവനന്തപുരത്തെ ജനറല്‍ ആശുപത്രി, തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും സര്‍ക്കാര്‍ ആശുപത്രി എന്നിവ ചേര്‍ത്ത് രൂപീകരിക്കുന്ന പുതിയ മെഡിക്കല്‍ കോളജിനാണ് കെ കരുണാകരന്‍ മെമ്മോറിയല്‍ മെഡിക്കല്‍ കോളജ് എന്ന പേരിട്ട് ഉത്തരവിറക്കിയത്.

കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ അത്യുന്നതങ്ങളില്‍ വിരാജിച്ചിരുന്ന ലീഡര്‍ കെ കരുണാകരന്‍ പാര്‍ട്ടിയിലെ ഗ്രൂപ്പു പോരിന്റെ പാരമ്യത്തില്‍ അവസാന കാലത്ത് മകന്‍ മുരളീധരനൊപ്പം പാര്‍ട്ടിയില്‍ നിന്നു പുറത്താവുകയും പുതിയ രാഷ്ട്രീയ പരീക്ഷണങ്ങള്‍ പരാജയപ്പെട്ട് ഒടുവില്‍ കോണ്‍ഗ്രസ്സില്‍ തിരിച്ചെത്തുകയും ചെയ്തിരുന്നു. ലീഡറും മകനും തമ്മിലുള്ള ബന്ധമായിരുന്നു ഈ രാഷ്ട്രീയ നീക്കങ്ങളിലെ പ്രധാന ഹേതു. മന്ത്രിയായി ഉപതിരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ പരാജയപ്പെട്ടതടക്കം നടുക്കുന്ന ഓര്‍മകളുള്ള കെ മുരളീധരന്‍ ആരോഗ്യമന്ത്രിയായി അധികാരത്തില്‍ തിരിച്ചെത്തുമ്പോള്‍ പിതാവിനു നല്‍കുന്ന ശക്തമായ സ്മാരകമായി മാറുകയാണ് ഈ തീരുമാനം.

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളജിന് എത്രയും വേഗം അനുമതി ലഭ്യമാക്കണമെന്നും ഈ അധ്യയന വര്‍ഷം പ്രവേശനം നടത്താനുള്ള ഇടപെടല്‍ ഉണ്ടാകണമെന്നും ആരോഗ്യമന്ത്രി കെ മുരളീധരന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയുമായി നടന്ന ഓണ്‍ലൈന്‍ യോഗത്തിലാണ് മന്ത്രി കെ മുരളീധരന്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. എന്‍ എച്ച് എം പദ്ധതികളുടെ അവലോകന യോഗത്തിലാണ് മന്ത്രി കേരളത്തിന്റെ സുപ്രധാന ആവശ്യം ഉന്നയിച്ചത്.

മെഡിക്കല്‍ കോളജിനായി കേന്ദ്ര ആരോഗ്യമന്ത്രിയില്‍ നിന്നും ഉറപ്പ് ലഭിച്ചതായി ആരോഗ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കേന്ദ്രസഹായമായ 150 കോടി ഉടന്‍ അനുവദിക്കണമെന്നും കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. എയിംസിനായി 10 സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് കേരളം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. സാധ്യത പഠനം പൂര്‍ത്തിയാക്കി ഉടന്‍ എയിംസിനായി അനുമതി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു.