Sun. Jul 26th, 2026

കണ്ണൂര്‍: നിയമസഭ തിരഞ്ഞെടുപ്പില്‍ തളിപ്പറമ്പ്, പയ്യന്നൂര്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പാര്‍ട്ടിക്ക് പിശക് സംഭവിച്ചതായി സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എംവി ജയരാജന്‍. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അന്ന് സ്വീകരിച്ച നിലപാട് പിശകായിപ്പോയി. പയ്യന്നൂരില്‍ വേറെ സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ വിജയിക്കാമായിരുന്നുവെന്നും എംവി ജയരാജന്‍ വ്യക്തമാക്കി.

പയ്യന്നൂരും തളിപ്പറമ്പും നഷ്ടപ്പെടാനിടയായതിന് വ്യത്യസ്ത ഘടകങ്ങള്‍ ഉണ്ടെങ്കിലും, അതിലൊരു ഘടകം സ്ഥാനാര്‍ഥി നിര്‍ണയത്തിലുണ്ടായ പാളിച്ചയാണ്. തളിപ്പറമ്പ് പയ്യന്നൂരില്‍ നിന്നും കുറച്ച് വ്യത്യസ്തമാണ്. എസ്ഐആറിനും ശേഷം തളിപ്പറമ്പ് മണ്ഡലത്തിന്റെ ഘടനയില്‍ മാറ്റം സംഭവിച്ചു.പയ്യന്നൂര്‍ പോലെ തളിപ്പറമ്പ് ഉറച്ച് ജയിക്കാന്‍ സാധ്യതയുള്ള മണ്ഡലമായിരുന്നില്ല. അതേസമയം പയ്യന്നൂര്‍ ഉറച്ച മണ്ഡലം തന്നെയാണ്. ഇവിടെ മറ്റൊരു സ്ഥാനാര്‍ത്ഥിയായിരുന്നെങ്കില്‍ ജയിക്കാമായിരുന്നുവെന്നും എം വി ജയരാജന്‍ പറഞ്ഞു.

തെറ്റു തിരുത്തിയാല്‍ പാര്‍ട്ടിയോട് ഇടഞ്ഞ് മത്സരിച്ചു വിജയിച്ച ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും സിപിഎമ്മിലേക്ക് തിരിച്ചു വരാവുന്നതാണെന്നും എം വി ജയരാജന്‍ വ്യക്തമാക്കി. നേരത്തെ എംവി രാഘവന്‍ പാര്‍ട്ടി വിട്ട് മറുപുറത്തുപോയി മന്ത്രിയായി. എന്നാല്‍ അവസാന കാലത്ത് സിപിഎമ്മുമായി സഹകരിച്ചു കൊണ്ടല്ലേ വന്നത്. കെ ആര്‍ ഗൗരിയമ്മയും അത്തരത്തില്‍ വന്നു. ടി കെ ഗോവിന്ദന്‍ നാളെ നിലപാടു തിരുത്തി പാര്‍ട്ടിയുമായി സഹകരിക്കാന്‍ തയ്യാറായി വരുമ്പോള്‍ അതു വേണ്ടെന്നു വെക്കുന്ന പാര്‍ട്ടിയല്ല കമ്യൂണിസ്റ്റ് പാര്‍ട്ടിയെന്നും ജയരാജന്‍ പറഞ്ഞു.

അതേ സമയം താന്‍ എന്ത് തെറ്റാണ് ചെയ്തതെന്ന് ജയരാജന്‍ ആദ്യം വ്യക്തമാക്കട്ടെയെന്നും എങ്കില്‍ മാത്രമേ മറുപടി പറയാന്‍ സാധിക്കൂവെന്നും വി കുഞ്ഞികൃഷ്ണന്‍ പ്രതികരിച്ചു.