Sun. Jul 26th, 2026

കണ്ണൂര്‍: പാനൂരില്‍ അധ്യാപിക ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കണ്ണൂര്‍ മൊകേരി വള്ളങ്ങാട് സ്വദേശി ശരണിനെയാണ് കസ്റ്റഡിയിലെടുത്തത്. കണ്ണൂര്‍ സര്‍വകലാശാലയില്‍ ഗസ്റ്റ് അധ്യാപികയായിരുന്ന, വള്ളങ്ങാട് സ്വദേശി ആദിത്യ (28) മരിച്ച സംഭവത്തിലാണ് നടപടി. ശരണ്‍ മര്‍ദിച്ചതാണ് ആദിത്യയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്ന് കുടുംബം ആരോപിച്ചിരുന്നു.

കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് ആദിത്യയെ ആത്മഹത്യക്ക് ശ്രമിച്ചതിനെ തുടര്‍ന്ന് വീട്ടില്‍ അവശനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലും പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ചികിത്സക്കിടെ മരിച്ചു.

ജൂണ്‍ എട്ടിന് തലശ്ശേരിയില്‍ വെച്ച് സുഹൃത്ത് തന്നെ മര്‍ദിച്ച വിവരം ആദിത്യ വീട്ടിലെത്തി അമ്മയോടും ബന്ധുക്കളോടും പറഞ്ഞിരുന്നു. ഇത് കടുത്ത മാനസിക സമ്മര്‍ദത്തിന് ഇടയാക്കിയെന്നും ഇതാണ് ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്നും ആദിത്യ ചികിത്സയിലിരിക്കേ മാതാവിനോട് പറഞ്ഞിരുന്നു. സംഭവത്തിന് പിന്നാലെ ശരണ്‍ ഒളിവില്‍ പോയിരുന്നു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ്ലൈന്‍ നമ്പരുകള്‍ 1056, 0471 2552056)