Sun. Aug 9th, 2026

അടൂര്‍: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ നഗ്‌നതാ പ്രദര്‍ശനവും ലൈംഗീകാതിക്രമവും കാട്ടിയ പ്രതിയെ അടൂര്‍ പോലീസ് പിടികൂടി. കിഴക്കേ കല്ലട മതിലകം സ്വദേശിയായ ഹരിഭവനില്‍ അനീഷ് ദാസ് (38) ആണ് അറസ്റ്റിലായ ലിംഗേശ്വരൻ. ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന പെണ്‍കുട്ടിക്ക് നേരെ സ്‌കൂട്ടറിലെത്തിയ പ്രതി നഗ്‌നതാ പ്രദര്‍ശനം നടത്തുകയും കൈയില്‍ കടന്നുപിടിക്കുകയും ആയിരുന്നു.

കേസിന് ആസ്പദമായ സംഭവം നടന്നത് ഇക്കഴിഞ്ഞ ഫെബ്രുവരി ഒന്നിന് ആയിരുന്നു. അടൂര്‍ പോലീസ് സബ് ഇന്‍സ്പെക്ടര്‍ അനീഷ് എബ്രഹാം രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസില്‍ ഒളിവില്‍പ്പോയ പ്രതിയെ അടൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ശ്രീകുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ. ദീപു, സിവില്‍ പോലീസ് ഓഫിസര്‍മാരായ ശ്യാം കുമാര്‍, രാഹുല്‍, അര്‍ജുന്‍ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. സി സി ടി വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിച്ചേരാന്‍ സഹായിച്ചത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.