ബെംഗളൂരു: കർണാടകയിൽ ഡിജിപി റാങ്കിലുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ അശ്ലീല വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ രാഷ്ട്രീയ-സാമൂഹിക വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്. സിവിൽ റൈറ്റ്സ് എൻഫോഴ്സ്‌മെന്റ് ഡിജിപിയായ ആർ. രാമചന്ദ്ര റാവു ഔദ്യോഗിക ഓഫീസിൽ വെച്ച് ഒരു യുവതിയുമായി അടുത്തിടപഴകുന്നതും ചുംബിക്കുന്നതുമായ 47 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. യൂണിഫോമിലിരിക്കെ നടന്ന ഈ പ്രവൃത്തിയുടെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഐപിഎസ് വൃത്തങ്ങളിലും സർക്കാരിലും കടുത്ത അതൃപ്തി പുകയുകയാണ്.

1993 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ രാമചന്ദ്ര റാവു നേരത്തെയും വിവാദങ്ങളിൽ അകപ്പെട്ടിട്ടുള്ള വ്യക്തിയാണ്. ഇദ്ദേഹത്തിന്റെ മകൾ രന്യാ റാവു സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായപ്പോൾ, മകളെ വഴിവിട്ട് സഹായിക്കാൻ ശ്രമിച്ചു എന്ന ആരോപണത്തെത്തുടർന്ന് അദ്ദേഹം നിർബന്ധിത അവധിയിൽ പ്രവേശിച്ചിരുന്നു. സർവീസിൽ തിരികെ പ്രവേശിച്ചതിന് പിന്നാലെ പുതിയ വീഡിയോ പുറത്തുവന്നത് അദ്ദേഹത്തിന്റെ കരിയറിന് വലിയ തിരിച്ചടിയായി. സംഭവത്തെത്തുടർന്ന് ആഭ്യന്തരമന്ത്രി ജി. പരമേശ്വരയെ കാണാൻ അദ്ദേഹം ശ്രമിച്ചെങ്കിലും കൂടിക്കാഴ്ചയ്ക്ക് മന്ത്രി അനുമതി നൽകിയില്ല.
അതേസമയം, പുറത്തുവന്ന വീഡിയോ ദൃശ്യങ്ങൾ വ്യാജമാണെന്നും തന്നെ അപകീർത്തിപ്പെടുത്താൻ ബോധപൂർവ്വം നിർമ്മിച്ചതാണെന്നും ഡിജിപി രാമചന്ദ്ര റാവു പ്രതികരിച്ചു. സംഭവത്തിൽ നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ദൃശ്യങ്ങളുടെ ആധികാരികത പരിശോധിക്കുന്നതിനും സത്യാവസ്ഥ പുറത്തുകൊണ്ടുവരുന്നതിനുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

