പത്തനംതിട്ട: ശബരിമല സ്വർണപാളി വിവാദത്തിൽ പ്രതികരിച്ച് ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. ദേവസ്വത്തിന് പാളിച്ച സംഭവിച്ചിട്ടില്ലെന്നും 407 ഗ്രാം സ്വർണ്ണം ലോക്കറിൽ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉണ്ണികൃഷ്ണൻ പോറ്റിയുടെ കയ്യിൽ സ്വർണ്ണം കൊടുത്തിട്ടില്ലെന്ന് പി എസ് പ്രശാന്ത് വ്യക്തമാക്കി.
1998ലാണ് വിജയ് മല്യ സ്വര്‍ണം പൂശിയത്. പൊലീസിന്റെ അകമ്പടിയോടെ കൃത്യമായി മഹസര്‍ തയ്യാറാക്കിയാണ് അറ്റകുറ്റപ്പണിക്കായി സ്വര്‍ണ്ണപ്പാളി ചെന്നൈയിലേക്ക് കൊണ്ടുപോയത്. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കയ്യില്‍ സ്വര്‍ണ്ണം കൊടുത്തു വിടുകയല്ല ദേവസ്വം ബോര്‍ഡ് ചെയ്തതെന്നും പ്രശാന്ത് പറഞ്ഞു.

നവീകരണത്തിനായി ചെന്നൈയിലേക്ക് കൊണ്ടുപോയത് 10 ഗ്രാം സ്വർണം മാത്രമായിരുന്നു എന്ന് പ്രശാന്ത് വ്യക്തമാക്കി. കോടതി ഉത്തരവ് പ്രകാരമാണ് ഈ സ്വർണം നവീകരിച്ച ശേഷം തിരിച്ചെത്തിച്ചത്. നവീകരണ പ്രക്രിയ പൂർത്തിയായപ്പോൾ സ്വർണ്ണത്തിന്റെ അളവ് 291 ഗ്രാം ആയി വർദ്ധിച്ചു.
നവീകരണത്തിന്റെ 40 വർഷത്തെ വാറന്റി ഉണ്ണികൃഷ്ണൻ പോറ്റിയുടെ പേരിലായിരുന്നതിനാലാണ് അദ്ദേഹത്തെത്തന്നെ ഈ ചുമതല ഏൽപ്പിച്ചത്.”ഞങ്ങൾക്ക് ഒന്നും മറയ്ക്കാനില്ല. ഒന്നും ഒളിക്കാനില്ലാത്തതുകൊണ്ടാണ് കോടതിയിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടത്”, പ്രശാന്ത് കൂട്ടിച്ചേർത്തു.

