മാനന്തവാടി: കേരളത്തിലേക്കും ദക്ഷിണ കർണാടകയിലേക്കും രാസലഹരികൾ വൻതോതിൽ വിറ്റഴിക്കുന്ന സംഘത്തിലെ ഇടനിലക്കാരനെ അറസ്റ്റ് ചെയ്തു. ആലപ്പുഴ കരീലകുളങ്ങര കീരിക്കാട് കൊല്ലംപറമ്പിൽ വീട്ടിൽ ആർ.രവീഷ് കുമാർ (28) നെയാണ് മാനന്തവാടിയിൽ വെച്ച് തിരുനെല്ലി പൊലീസും ജില്ല ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് തന്ത്രപരമായി പിടികൂടിയത്.
കാസർഗോഡ് പുല്ലൂർ പാറപ്പള്ളിവീട്ടിൽ കെ. മുഹമ്മദ് സാബിർ (31)നെ 2024 ജൂലൈ മാസം 265.55 ഗ്രാം മെത്തഫിറ്റമിനുമായി ജില്ല ലഹരിവിരുദ്ധ സ്ക്വാഡും തിരുനെല്ലി പൊലീസും ചേർന്ന് പിടി കൂടിയിരുന്നു. കേസിന്റെ തുടരന്വേഷണത്തിൽ കർണാടകയിൽ വെച്ച് സാബിറിന് മെത്തഫിറ്റാമിൻ കൈമാറിയത് ഇടനിലക്കാരനായ രവീഷ് ആണെന്ന് മനസ്സിലാക്കി വിദഗ്ദമായാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
അതേസമയം സോഫ്റ്റ് വെയർ കമ്പനിയിൽ ജോലിയുണ്ടായിരുന്ന ഇയാൾ ആ ജോലി ഉപേക്ഷിച്ച് വളരെ വേഗത്തിൽ പണമുണ്ടാക്കുന്നതിനായി ലഹരിക്കടത്ത് തുടങ്ങുകയായിരുന്നു. ഇയാൾ കർണാടകയിലും കേരളത്തിലെ വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും വ്യാപകമായി ലഹരിക്കടത്തിലേർപ്പെട്ടിരുന്നു

