Sun. Aug 9th, 2026

കൊച്ചി: കോതമംഗലത്ത് എം പിയും എം എല്‍ എയും ഉള്‍പ്പെടെയുള്ളവര്‍ മോര്‍ച്ചറിയില്‍ നിന്നും മൃതദേഹം എടുത്തുകൊണ്ടുപോയ സംഭവം ഗൗരവതരമെന്നും വെച്ചുപൊറുപ്പിക്കാനാകില്ലെന്നും മന്ത്രി പി രാജീവ്. ജനപ്രതിനിധികള്‍ പക്വതയോടെ പെരുമാറണം. ഇത്തരം പ്രവൃത്തികള്‍ വെച്ചുപൊറുപ്പിക്കാനാവില്ല. കോതമംഗലത്തെ കോണ്‍ഗ്രസ് പ്രതിഷേധത്തെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

എം പിയുടെയും എം എല്‍ എയുടെയും പ്രവൃത്തികള്‍ സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുന്നത്. തുടര്‍നടപടികള്‍ക്ക് പോസ്റ്റ്‌മോര്‍ട്ടം ചെയ്യേണ്ടത് പ്രധാനമാണ്. സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്. ചിലയിടത്ത് വൈകാരിക പ്രകടനങ്ങള്‍ ഉണ്ടാകാം. എന്നാല്‍, ഒരു ഭൗതിക ശരീരത്തോട് കാണിക്കേണ്ട ആദരവുണ്ട്. നിയമവ്യവസ്ഥയോട് കാണിക്കേണ്ട ആദരവുണ്ട്. മോര്‍ച്ചറിയില്‍ കയറി മൃതദേഹം എടുത്തുകൊണ്ടുപോയത് ഗൗരവമുള്ള കാര്യമാണെന്നും മന്ത്രി രാജീവ് പറഞ്ഞു.

ഇടുക്കി നേര്യമംഗലത്ത് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ദിര രാമകൃഷ്ണന്റെ മൃതദേഹവുമായാണ് കോണ്‍ഗ്രസ് പ്രതി ഷേധമാര്‍ച്ച് നടത്തിയത്. ഡീന്‍ കുര്യാക്കോസ് എം പി, മാത്യു കുഴല്‍നാടന്‍ എം എല്‍ എ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ മാര്‍ച്ച്.