കോഴിക്കോട്: മകൻ മരിച്ചതറിയാതെ അമ്മ മൃതദേഹത്തിന് കാവലിരുന്നത് മൂന്ന് ദിവസം. കോഴിക്കോട് നാദാപുരം വളയത്താണ് സംഭവം. വളയം കല്ലുനിര മൂന്നാം കുഴി രമേശന്റെ(45) മൃതദേഹത്തിനാണ് അമ്മ മന്ദി കാവലിരുന്നത്. വീട്ടിൽ അമ്മയും രമേശനും മാത്രമാണ് താമസിച്ചിരുന്നത്.
ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് രാമേശനെ കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മ മന്ദിയ്ക്ക് വാർദ്ധക്യ പെൻഷൻ നൽകാൻ സ്ഥലത്തെത്തിയ ജീവനക്കാരൻ ദുർഗന്ധം കാരണം വീടിന് അകത്തുകയറി നോക്കിയപ്പോഴാണ് കട്ടിലിൽ മരിച്ച് കിടക്കുന്ന മകനെയും ഒപ്പമിരിക്കുന്ന അമ്മയെയും കണ്ടത്. അമ്മ കട്ടിലിന് സമീപമിരുന്ന് മൃതദേഹത്തിലെ ഈച്ചയെ മാറ്റുകയായിരുന്നു. വിവരമറിയിച്ചതോടെ വളയം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് കരുതുന്നത്. രമേശന്റെ അമ്മ മാനസികാസ്വാസ്ഥ്യം നേരിട്ടിരുന്നതായാണ് വിവരം.


