Sun. Jul 26th, 2026

കോഴിക്കോട്: ബീഹാറില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ബാസ്‌കറ്റ് ബോള്‍ താരം കെ സി ലിതാരയുടെ വീട്ടില്‍ ജപ്തി നടപടി. ജോലി ലഭിച്ച ശേഷം വീടു പണിയുന്നതിനു വേണ്ടി കാനറ ബാങ്കില്‍ നിന്നെടുത്ത 16 ലക്ഷം രൂപ തിരിച്ചടവ് മുടങ്ങിയതിനെത്തുടര്‍ന്നാണു ജപ്തി നടപടിയിലേക്കുനീങ്ങിയത്.

കോച്ച് രവി സിംഗിന്റെ പീഡനമാണ് ലിതാര ആത്മഹത്യ ചെയ്യാന്‍ കാരണമെന്ന് കുടുംബവും സുഹൃത്തുക്കളും ആരോപിച്ചിരുന്നു. എന്നാല്‍കേസില്‍ ്അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണ്. ലിതാരയുടെ മരത്തോടെ കുടുംബത്തിന്റെ പ്രതീക്ഷയാണു തടകിടം മറിഞ്ഞത്.


16 ലക്ഷം രൂപ രണ്ട് മാസത്തിനകം അടച്ചില്ലെങ്കില്‍ ജപ്തി ചെയ്യുമെന്ന് കാനറ ബാങ്ക് അധികൃതര്‍ നോട്ടീസ് പതിപ്പിച്ചതോടെ എന്തുചെയ്യുമെന്നറിയാതെ സ്തംഭിച്ചിരിക്കയാണു വീട്ടുകാര്‍. വായ്പാ കുടിശിക അടയ്ക്കാത്തതോടെയാണ് ബാങ്ക് നിയമ നടപടികളിലേക്ക് കടക്കുന്നത്. മകളുടെ മരണത്തോടെ തുക തിരിച്ചടയ്ക്കാന്‍ കഴിഞ്ഞില്ലെന്നും നടപടി നേരിടുകയേ വഴിയുള്ളൂ എന്നും ലിതാരയുടെ മാതാപിതാക്കള്‍ പറഞ്ഞു.

ലിതാരയുടെ ശമ്പള സര്‍ട്ടിഫിക്കറ്റും 13 സെന്റ് സ്ഥലവും ഈട് വച്ചാണ് ബാങ്കില്‍ നിന്നും വായ്പ എടുത്തത്. ഓരോ മാസവും 16,000 രൂപയോളമാണ് തിരിച്ചടച്ചത്. എന്നാല്‍ ലിതാരയുടെ മരണത്തോടെ ഈ തുക അടയ്ക്കുന്നതില്‍ വീഴ്ച വന്നു. മരണം നടന്ന് മാസങ്ങള്‍ പിന്നിട്ടിട്ടും ലിതാരയുടെ മരണ സര്‍ട്ടിഫിക്കറ്റോ ആഭരണങ്ങളോ വസ്ത്രങ്ങളോ ഒന്നും കുടുംബത്തിന് തിരികെ കിട്ടിയിട്ടില്ല. അന്വേഷണം വഴിമുട്ടി നില്‍ക്കുകയാണെന്നും എത്രയും വേഗം കായിക വകുപ്പ് വിഷയത്തില്‍ ഇടപെടണമെന്നും കുടുംബം ആവശ്യപ്പെട്ടു. കോഴിക്കോട് പാതിരിപ്പറ്റയില്‍ കരുണന്‍ ലളിത ദമ്പതികളുടെ മൂന്ന് മക്കളില്‍ ഒരാളാണ് മരിച്ച കെ സി ലിതാര.