Tue. Jul 28th, 2026

മലപ്പുറം: ജില്ലാ പൊലീസ് മേധാവിയുടെ വാട്ട്സാപ്പ് എന്ന വ്യാജേനേ പണം തട്ടിയ അന്യ സംസ്ഥാന സ്വദേശി അറസ്റ്റിൽ. ജില്ലാ പൊലീസ് മേധാവിയുടെ പേരിൽ വ്യാജ വാട്ട്സാപ്പ് പ്രൊഫൈൽ നിർമിച്ച് സന്ദേശങ്ങളയച്ച് തട്ടിപ്പ് നടത്തിയ സംഭവത്തിൽ ബിഹാർ സ്വദേശിയായ സിക്കന്തര്‍ സാദായാണ് (31) പിടിയിലായത്. കര്‍ണാടകയിലെ ഉഡുപ്പി സിദ്ധപുരയില്‍ നിന്നുമാണ് മലപ്പുറം സൈബര്‍ ക്രൈം വിഭാഗം ഇയാളെ പിടികൂടിയത്.

വ്യാജ പ്രൊഫൈൽ വഴി ഇയാൾ പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധം സ്ഥാപിക്കുകയായിരുന്നു. എന്നാൽ ഔദ്യോഗിക നമ്പരിൽ നിന്നല്ലാതെ സന്ദേശങ്ങൾ ലഭിച്ചതിനെത്തുടർന്ന് സംശയം ഉടലെടുക്കുകയും തുട‌ർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം ആരംഭിക്കുകയുമായിരുന്നു. 2022 സെപ്തംബറിൽ നടന്ന സംഭവത്തിൽ മലപ്പുറം ഡി വൈ എസ് പി അബ്ദുല്‍ ബഷീറിന്റെ നേതൃത്വത്തില്‍ മലപ്പുറം സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എം ജെ അരുണ്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ അശോക് കുമാര്‍, സിവില്‍ പൊലീസ് ഓഫീസര്‍ രഞ്ജിത്ത് എന്നിവരടങ്ങുന്ന സംഘത്തിന്റെ അന്വേഷണത്തിലാണ് പ്രതിയെ കർണാടകയിൽ നിന്നും പിടികൂടിയത്.