കോഴിക്കോട്: വടകര എംഡിഎംഎ കേസില്‍ ഒരു അധ്യാപിക കൂടി അറസ്റ്റിലായി. പേരമ്പ്ര ബിആര്‍സിയിലെ തന്നെ അധ്യാപികയായ പ്രരേമ്പ്ര കുട്ടോത്ത് സ്വദേശിയായ വലിയ പറമ്പില്‍ വി പി നീഷ്മ (30) യെ ആണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലാകുന്ന അധ്യാപികമാരുടെ എണ്ണം മൂന്നായി.

കഴിഞ്ഞ ദിവസങ്ങളില്‍ അറസ്റ്റുചെയ്ത അധ്യാപികമാരായ കീര്‍ത്തന, കാവ്യ എന്നിവരില്‍ നിന്നും ലഭിച്ച വിവരത്തെ തുടര്‍ന്നാണ് എസ്ഐടി സംഘം പ്രതിയെ പിടികൂടിയത്. കേസില്‍ കൂടുതല്‍ പേര്‍ അറസ്റ്റിലാകുമെന്നാണ് അറിയുന്നത്.ഇന്‍സ്റ്റഗ്രാം വഴിയാണ് ഇവര്‍ ലഹരി മാഫിയയുമായി ബന്ധം പുലര്‍ത്തിയിരുന്നത്. ആവശ്യക്കാരെ നേരിട്ട് കാണാതെ, അക്കൗണ്ട് വഴിയാണ് ഇവര്‍ ലക്ഷങ്ങളുടെ എംഡിഎംഎ ഇടപാട് നടത്തിയിരുന്നത്. ലഹരി വില്‍പ്പനക്കായി സാമ്പത്തിക സഹായം നല്‍കിയെന്ന് കണ്ടെത്തലിനെ തുടര്‍ന്നാണ് അധ്യാപികമാര്‍ അറസ്റ്റിലാകുന്നത്. അതേ സമയം അറസ്റ്റിലായ മൂന്ന് അധ്യാപികമാരും സിന്തറ്റിക് ലഹരി ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നവരാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ലക്ഷങ്ങളുടെ ഇടപാടാണ് ഇവരുടെ ബേങ്ക് അക്കൗണ്ടുകള്‍ വഴി നടന്നിരിക്കുന്നത്.
അതേസമയം, റിമാൻഡിലുള്ള പെരാമ്പ്ര ബി ആർ സിയിലെ സ്പെഷൽ എഡ്യൂക്കേറ്റർ കെ. കാവ്യയെ സർവീസിൽ നിന്ന് പുറത്താക്കി. സംസ്ഥാന പ്രോജക്ട് ഡയറക്ടറുടെ നിർദേശപ്രകാരം എസ്എ സ്കെ ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ നിസാർ ചേളേരിയാണ് ഉത്തരവിറക്കിയത്. നേരത്തെ അറസ്റ്റിലായ ബി.ആർ.സിയിലെ സ്പെഷലിസ്റ്റ് അധ്യാപിക കീർത്തനയെയും സർവീസിൽ നിന്ന് പുറത്താക്കിയിരുന്നു.


