പാലത്തായി പീഡനക്കേസിൽ രണ്ടാഴ്ചയ്ക്കകം പുതിയ അന്വേഷണ സംഘം രൂപീകരിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. ഐ ജി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലായിരിക്കണം സംഘം രൂപീകരിക്കേണ്ടതെന്ന് പറഞ്ഞ കോടതി നിലവിലെ അന്വേഷണ സംഘത്തിലുളളവർ പുതിയ സംഘത്തിൽ ഉണ്ടാവരുതെന്നും ആവശ്യപ്പെട്ടു. സംഘത്തിന്റെ മേൽനോട്ടം ഐ ജി ശ്രീജിത്തിൽ നിന്ന് മാറ്റണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
പീഡനത്തിനിരയായ പെൺകുട്ടിയുടെ അമ്മ അന്വേഷണ സംഘത്തിന് എതിരെ നൽകിയ ഹർജിയെത്തുടർന്നാണ് കോടതിയുടെ നടപടി. പുതിയ അന്വേഷണ സംഘമെന്ന കോടതിയുടെ ആവശ്യത്തെ സർക്കാർ എതിർത്തില്ല.
ബി ജെ പി നേതാവുകൂടിയായ പത്മരാജൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്. പൊലീസ് പ്രതിയെ അറസ്റ്റുചെയ്യാൻ വൈകിയത് ഏറെ വിവാദമായിരുന്നു. പീഡനത്തിന് ഇരയായ പെൺകുട്ടി നുണപറയുന്നതായി അന്വേഷണസംഘം ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. കുട്ടിക്ക് നുണപറയുന്ന ശീലവും വിചിത്രമായ ഭാവനകളും ഉണ്ടെന്നാണ് റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. പ്രതി പത്മരാജന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കുട്ടിയുടെ അമ്മ ഹൈക്കോടതിയിൽ നൽകിയ ഹർജിയുമായി ബന്ധപ്പെട്ടാണ് അന്വേഷണസംഘം ഇപ്രകാരമുളള റിപ്പോർട്ട് നൽകിയിത്.