Fri. Mar 29th, 2024

പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങളുടെ ഭാഗമായി കർണ്ണാടകയിൽ നിരോധനാജ്ഞകളെയെല്ലാം ലംഘിച്ചുകൊണ്ട് പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ ഭരണകൂട ഒത്താശയോടെ ഗുജറാത്ത് മോഡൽ വർഗ്ഗീയകലാപത്തിന് കോപ്പുകൂട്ടുന്നതായി സൂചന. വർഗ്ഗീയ കലാപത്തിന് ആഹ്വാനം ചെയ്യുന്ന തരത്തിലുള്ള വിദ്വേഷ പരാമർശവുമായി കർണാടക ടൂറിസം മന്ത്രി തന്നെ രംഗത്ത് വന്നത് വിവാദമാകുന്നു.

പ്രതിഷേധത്തെ ഹിന്ദു മുസ്ലിം സംഘർഷമാക്കി പരിവർത്തിപ്പിക്കാനുള്ള ഗൂഢാലോചനകളാണ് നടക്കുന്നത്. പ്രതിഷേധിക്കുന്നവരോട് ഭൂരിപക്ഷത്തിന്റെ ക്ഷമ പരീക്ഷിക്കരുതെന്നും അങ്ങനെ ചെയ്തപ്പോൾ ഗോദ്ര‌യിൽ സംഭവിച്ചത് എന്താണെന്ന് ഓർക്കണമെന്നുമായിരുന്നു ടൂറിസം മന്ത്രി സി.ടി രവിയുടെ ഭീഷണി. കോൺഗ്രസ് നേതാവും എം.എൽ.യുമായ യു.ടി ഖാദറിനോടായിരുന്നു രവിയുടെ പരാമർശം. പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധിച്ച രണ്ടുപേരെ കർണാടക പൊലീസ് വെടിവച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ യു.ടി ഖാദറാണ് ഉത്തരവാദി എന്ന് ബി.ജെ.പി ആരോപിച്ചിരുന്നു.

‘അവരുടെ(ന്യൂനപക്ഷങ്ങൾ) ഈ മനസ്ഥിതി കൊണ്ടായിരുന്നു അവർ ഗോദ്ര‌യിലെ ട്രെയിനിന് തീയിട്ടത്. ഈ മനോനില കാരണമാണ് അവർ കർസേവകരെ തീവച്ച് കൊലപ്പെടുത്തിയത്. പക്ഷെ പ്രതികരണങ്ങളുടെ കാര്യം കണക്കിലെടുക്കുമ്പോൾ, ഗോദ്ര സംഭവം ഓർക്കുക.’ ഇങ്ങനെയായിരുന്നു ബി.ജെ.പി മന്ത്രി നടത്തിയ ഭീഷണി. ആളുകൾക്ക് രോഷം വന്നാൽ എന്താണ് സംഭവിക്കുകയെന്നും ഗോദ്ര സംഭവം ഓർക്കണമെന്നും രവി യു.ടി ഖാദറിനോട് പറഞ്ഞു.

ഇന്നലെയാണ് പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധിച്ച രണ്ടുപേരെ കർണാടക പൊലീസ് വെടിവച്ച് കൊലപ്പെടുത്തിയത്. ഈ സംഭവത്തിൽ മംഗളൂരുവിലെ കോൺഗ്രസ് എം.എൽ.എയായ യു.ടി ഖാദറിന് ‘നേരിട്ട് പങ്കുണ്ടെ’ന്നും അതിനാൽ അദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്നുമാണ് ബി.ജെ.പി ആവശ്യപ്പെടുന്നത്. നിരോധനാജ്ഞ ലംഘിച്ചും പ്രതിഷേധങ്ങൾ രൂക്ഷമായതിനെ തുടർന്ന് സിപിഐ നേതാവും എംപിയുമായ ബിനോയ് വിശ്വത്തെ ഇന്ന് കർണ്ണാടകപോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.