കേരളത്തില്‍ പടരുന്ന നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നടത്തിയ ചേർത്തലയിലെ മോഹനന്‍ വൈദ്യര്‍ക്കെതിരെ തൃത്താല പൊലീസ് കേസെടുത്തു. ഐ.പി.സി 270, 500, 120 (O) എന്നീ വകുപ്പുകളനുസരിച്ചാണ് കേസെടുത്തതെന്ന് പോലീസ് അറിയിച്ചു.
ഡോ. വിജിത് എന്നയാളുടെ പരാതിയിലാണ് കേസ്. മരണകാരകമായ അസുഖങ്ങള്‍ പരത്തുന്ന മാരക കൃത്യം (ഐപിസി 270), അപകീര്‍ത്തിപ്പെടുത്തല്‍ (ഐപിസി 500) എന്നിവയാണ് മോഹനൻ വൈദ്യർക്കെതിരെ ചുമത്തിയിട്ടുള്ള വകുപ്പുകള്‍.കേസില്‍ അന്വേഷണം ആരംഭിച്ചുവെന്നും ഐഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തയുടന്‍ തുടര്‍ നടപടികള്‍ കൈക്കൊള്ളുമെന്നും പോലീസ് പറഞ്ഞു.
നിപ്പ വൈറസ് ബാധയില്‍ മരണങ്ങള്‍ സംഭവിച്ച കോഴിക്കോട് ജില്ലയിലെ പേരമ്പ്രയില്‍ നിന്നും ശേഖരിച്ച പഴങ്ങളുമായാണ് ഫേസ്ബുക്ക് വീഡിയോയില്‍ മോഹനന്‍ വൈദ്യരുടെ പരാക്രമം അരങ്ങേറിയത്. ഈ പഴങ്ങള്‍ വവ്വാല്‍ കടിച്ചതാണ് എന്നാണ് മോഹനനന്‍ വൈദ്യരുടെ അവകാശവാദം. ഇവ വീഡിയോയില്‍ കഴിച്ച് കാണിക്കുക കൂടി ചെയ്യുന്നുണ്ട് ഇയാള്‍. വവ്വാല്‍ കടിച്ച പഴങ്ങള്‍ കഴിച്ചാല്‍ നിപ്പാ വൈറസ് പകരില്ല എന്ന് സ്ഥാപിച്ചെടുക്കാനാണ് വൈദ്യരുടെ ശ്രമം.
താന്‍ കോഴിക്കോട് പോയിരുന്നുവെന്നും വവ്വാലും അണ്ണാനും കടിച്ച പഴങ്ങള്‍ അവിടെ നിന്ന് ശേഖരിച്ചതാണെന്നും മോഹനന്‍ പറയുന്നു. തന്റെ രോഗികളുടെ ഭയം മാറ്റുവാനും അവര്‍ക്ക് സത്യം മനസ്സിലാക്കിക്കൊടുക്കുകയുമാണ് താന്‍ ചെയ്യുന്നത്. പഴങ്ങള്‍ കോഴിക്കോട് നിന്ന് രോഗികള്‍ കൊണ്ടുവന്നതാണെന്നും അവര്‍ക്ക് മുന്നില്‍ കഴിക്കുകയാണെന്നും നിപ്പ വൈറസ് ഉണ്ടെങ്കില്‍ താന്‍ ഇന്ന് തന്നെ മരിക്കണം എന്നും വീഡിയോയ്ക്ക് ആമുഖമായി മോഹനന്‍ വൈദ്യര്‍ പറയുന്നു.
മാങ്ങയും ചാമ്പക്കയും അടക്കമുള്ള പഴങ്ങള്‍ വീഡിയോയില്‍ മോഹനന്‍ കഴിച്ച് കാട്ടുന്നത് കാണാം. പഴങ്ങള്‍ കഴിക്കും മുന്‍പ് വൃത്തിയായി കഴുകണം എന്നതടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങളെ വീഡിയോയില്‍ ഇയാള്‍ പുച്ഛിക്കുന്നുണ്ട്. വവ്വാല്‍ കടിച്ച പഴം കഴിച്ചിട്ടും തനിക്കൊന്നും സംഭവിക്കുന്നില്ലെന്നും അതിനര്‍ത്ഥം നിപ്പാ എന്നത് ആരോഗ്യവകുപ്പിന്റെ ഒരു ഉത്പന്നമാണ് എന്നും ഇയാള്‍ ആരോപിക്കുന്നുണ്ട്. വവ്വാലില്‍ നിന്നാണ് വൈറസ് പടരുന്നതെങ്കില്‍ ആദ്യം വവ്വാലിനാണ് പനി പിടിക്കേണ്ടതെന്നും ഇയാള്‍ പറയുന്നു.
നിപ്പ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ അതീവ ജാഗ്രത പുലര്‍ത്തേണ്ട ഈ സമയത്ത് ഇത്തരത്തില്‍ തെറ്റിദ്ധാരണ പകര്‍ത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. മോഹനന്‍ വൈദ്യര്‍ക്കും ജേക്കബ് വടക്കുംചേരിക്കുമെതിരെ നടപടിയാവശ്യപ്പെട്ട് ഡോക്ടര്‍മാര്‍ മുഖ്യമന്ത്രിക്ക് പരാതി അയച്ചിട്ടുണ്ട്. ഇത്തരക്കാര്‍ ആരോഗ്യ മേഖലയിലെ കേരള മോഡലിന് തന്നെ അപകടകരമാണെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.കേസില്‍ അന്വേഷണം ആരംഭിച്ചുവെന്നും ഐഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതയുടന്‍ തുടര്‍ നടപടികള്‍ കൈക്കൊള്ളുമെന്നും തൃത്താല എസ് ഐ ന്യൂസ് ഗിൽനോട് പറഞ്ഞു.