മാളികപ്പുറത്ത് ആന ഇടഞ്ഞ് വൃദ്ധയെ കൊന്നിട്ടും തീരുമാനമാകാതിരുന്ന വിഷയം അയ്യപ്പനെയും പൂജാരിയെയും ആന തന്നെ കൈകാര്യം ചെയ്തപ്പോൾ തീരുമാനമായി. പ്രമുഖ തീർത്ഥാടന കേന്ദ്രമായ ശബരിമലയിൽ ആന എഴുന്നള്ളിപ്പ് നിരോധിക്കാൻ വനം വകുപ്പിന്റെ നീക്കം. ചെങ്കുത്തായ മല നിരകളുള്ള ശബരിമലയിൽ ആനയെ എഴുന്നെള്ളിക്കുന്നത് വീണ്ടും അപകടങ്ങൾക്ക് ഇടയാക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് വനംവകുപ്പിന്റെ തീരുമാനം. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി വനംവകുപ്പ് അധികൃതർ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.
രണ്ടു വർഷം മുമ്പ് മാളികപ്പുറത്ത് ആന ഇടഞ്ഞ് വൃദ്ധ മരിച്ചിരുന്നു. അന്നും വനം വകുപ്പ് ഹൈക്കോടതിയെ സമീപിച്ചു. അതോടെ അവിടത്തെ ആന എഴുന്നള്ളിപ്പ് ഹൈക്കോടതി നിരോധിച്ചു. ഇക്കുറി അങ്ങനെയൊരു നിരോധനം ശബരിമല ആറാട്ടിനുള്ള ആന എഴുന്നള്ളിപ്പിനും ഉണ്ടാകുമെന്നാണ് വനംവകുപ്പ് പ്രതീക്ഷിക്കുന്നത്. കോടിക്കണക്കിന് ഭക്തജനങ്ങൾ എത്തുന്ന ശബരിമലയിൽ ആന ഇടഞ്ഞുണ്ടാകുന്ന പ്രശ്നങ്ങൾ ഗുരുതരമാകുമെന്നാണ് വിലയിരുത്തൽ.
ഇന്നലെ ആറാട്ടിനിടെ ആന ഇടഞ്ഞിരുന്നു. പാപ്പാനുൾപ്പെടെ 12 പേർക്കാണ് പരിക്കേറ്റത്. വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും സുരക്ഷാജീവനക്കാരുടെയും സമയോചിതമായ ഇടപെടൽ കൊണ്ടാണ് കൂടുതൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരുന്നത്. കുത്തിറക്കത്തിൽ വീണ് ആനയ്ക്കും പരിക്കേറ്റിട്ടുണ്ട്. വനം വകുപ്പിന്റെ വെറ്ററിനറി ഡോക്ടർ പരിക്കേറ്റ ആനയെ പരിശോധിച്ചതിന് ശേഷമാകും റിപ്പോർട്ട് നൽകുക. ശബരിമല സ്പെഷ്യൽ കമ്മിഷണർക്കും വനംവകുപ്പ് റിപ്പോർട്ട് സമർപ്പിക്കും.
രണ്ട് വർഷം മുൻപ് മാളികപ്പുറത്ത് എഴുള്ളത്തിന് കൊണ്ടുവന്ന ആന ഇടഞ്ഞ് ഒരു വൃദ്ധ മരണപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് ഹൈക്കോടതി മാളികപ്പുറത്ത് ആനയെ എഴുന്നള്ളിക്കുന്നതിന് നിരോധനം ഏർപ്പെടുത്തി. വനം വകുപ്പിന്റെ റിപ്പോർട്ടിനെ തുടർന്നായിരുന്നു ഈ നടപടിയും. കഴിഞ്ഞ രണ്ട് വർഷമായി ഇവിടെ ശാന്തിമാർ തിടമ്പ് കൈയിലേറ്റിയാണ് മാളികപുറത്തമ്മയുടെ എഴുന്നള്ളിപ്പ് നടത്തുന്നത്. അതേസമയം ആന ആറാട്ടിൽ നിന്ന് ഒഴുവാക്കുന്ന കാര്യം ആലോചിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം. പത്മകുമാറും പറഞ്ഞു.
ആനയിടഞ്ഞതിനെ തുടർന്ന് ഇന്നലെ ആനയെ ഒഴിവാക്കിയാണ് ആറാട്ട് നടത്തിയത്. പരിക്കേറ്റ് വാരിയെല്ല് ഒടിഞ്ഞ വിനീതിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആടിയന്തര ശത്രക്രിയകൾക്ക് വിധേയമാക്കി. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള പന്മന ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ നടയിരുത്തപ്പെട്ട പന്മന ശരവണൻ എന്ന ആനയാണ് ഇന്നലെ ഇടഞ്ഞത്.
ആറാട്ടിനായി സന്നിധാനത്തു നിന്ന് പമ്പയിലേക്ക് തിടമ്പേറ്റി വന്ന ആന ഇടയാൻ കാരണം പാപ്പാന്റെ ദേഹോപദ്രവമാണെന്ന് റിപ്പോർട്ട്. ഇറക്കത്തിലേയ്ക്ക് നടന്നപ്പോൾ ആനയുടെ വേഗത കൂടിയെന്നും വേഗത നിയന്ത്രിക്കാൻ പാപ്പാൻ മുൻകാലുകളിൽ തോട്ടിയിട്ട് വലിച്ചെന്നുമാണ് കണ്ടെത്തൽ. വേദന സഹിക്കാതെ വന്നപ്പോഴാണ് ആന വിരണ്ടതും ഓടിയതും. ഇക്കാര്യങ്ങളുടെ നിജസ്ഥിതി പരിശോധിച്ചശേഷം വനംവകുപ്പ് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും.