Fri. Apr 19th, 2024

കീഴാറ്റൂരില്‍ വയല്‍ക്കിളികള്‍ നടത്തിവരുന്ന സമരത്തിന് കൃഷിമന്ത്രി വി എസ് സുനില്‍കുമാറിന്റെ പിന്തുണ. ‘കീഴാറ്റൂരിലെ നെല്‍വയല്‍ സംരക്ഷിക്കുമെന്നും, എന്റെ ജോലി നെല്‍വയല്‍ സംരക്ഷിക്കലാണ്. അത് ഞാന്‍ ചെയ്യുമെന്നും’. -മന്ത്രി കാസര്‍ഗോഡ് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘നിലവില്‍ തന്റെ വകുപ്പല്ല വയല്‍ പിടിച്ചെടുത്തിരിക്കുന്നത്. ഇത് പൊതുമരാമത്ത് വകുപ്പിലാണ്, കൃഷി വകുപ്പില്‍ ഇതുമായി ബന്ധപ്പെട്ട ഫയല്‍ എത്തിയിട്ടില്ല. ഫയല്‍ തന്റെ ഓഫീസിലെത്തിയാല്‍ കൃഷിഭൂമി സംരക്ഷിക്കുന്നതിനായിരിക്കും മുന്‍ഗണന നല്‍കുക’ യെന്നും മന്ത്രി പറഞ്ഞു.

വയല്‍ക്കിളികള്‍ എന്ന പേര് സംസ്ഥാനത്തിന് തന്നെ അഭിമാനമാണ്. എന്തുകൊണ്ടാണ് അവരെ വയലില്‍ നിന്നും അടിച്ചോടിച്ചതെന്ന് അറിയില്ലെന്നും കൃഷി മന്ത്രി പറയുകയുണ്ടായി. എന്നാല്‍ തുടര്‍ന്നുള്ള നാളുകളില്‍ അവര്‍ക്ക് സംസ്ഥാന കൃഷി വകുപ്പിന്റെ എല്ലാ സഹായങ്ങളും പ്രതീക്ഷിക്കാമെന്നും മന്ത്രി പറഞ്ഞു.

സിപിഎം-സിപിഐ സംസ്ഥാന സമ്മേളനത്തോടെ എതാണ്ട് അടങ്ങിയെന്നു കരുതിയെ പോര് കീഴാറ്റൂര്‍ സമരത്തിലൂടെ വീണ്ടും ആരംഭിക്കുന്നതിന്റെ സൂചനകളാണ് പുറത്തു വരുന്നത്. ബൈപ്പാസ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കീഴാറ്റൂരിലെ നെല്‍വയലുകള്‍ നികത്തുന്നത് തടയണമെന്നാവശ്യപ്പെട്ട് വയല്‍കിളില്‍ നടത്തിവരുന്ന പ്രതിഷേധ സമരത്തിനെതിരെ സിപിഎം കടുത്ത നിലപാട് സ്വീകരിച്ചിരുന്നു. സമരപ്പന്തല്‍ കത്തിക്കലടക്കം, സമരത്തെ തളര്‍ത്താന്‍ സിപിഎം ശ്രമം നടത്തിയിരുന്നു. സമരക്കാര്‍ക്കെതിരെ സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് മന്ത്രി സമരക്കാരെ പിന്തുണച്ച് രംഗത്തെത്തുന്നത്. മുമ്പും കായല്‍ കയ്യേറ്റമടക്കമുള്ള വിവിധ വിഷയങ്ങളില്‍ സിപിഎമ്മും സിപിഐയും ഏറ്റുമുട്ടിയിട്ടുണ്ട്.

എന്നാല്‍ മാര്‍ച്ച് 25ന് ശക്തമായ പ്രക്ഷോഭം ആരംഭിക്കാന്‍ വയല്‍കിളികള്‍ തീരുമാനിച്ചിട്ടുണ്ട്. നേരത്തെ ബൈപ്പാസിനായി സ്ഥലമളക്കാന്‍ ദേശീയപാതാ അധികൃതര്‍ എത്തിയപ്പോള്‍ പ്രതിഷേധിച്ച കര്‍ഷകരെ പൊലീസിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. കീഴാറ്റൂരിലെ നെല്‍വയല്‍, തളിപ്പറമ്പ് ദേശീയപാതാ ബൈപ്പാസ് നിര്‍മ്മാണത്തിനായി ഏറ്റെടുക്കുമെന്ന് സര്‍ക്കാര്‍ അറിയിപ്പ് വന്നത് മുതല്‍ കീഴാറ്റൂരിലെ കര്‍ഷകര്‍ വയല്‍ക്കിളികള്‍ എന്ന പേരില്‍ സമരത്തിലാണ്.