എവര്‍ ലാസ്റ്റിംങ് ഹിറ്റ് ചിത്രമായ കോട്ടയം കുഞ്ഞച്ഛന്റെ രണ്ടാം ഭാഗം പുറത്തിറങ്ങുന്ന വിവരം കഴിഞ്ഞ ദിവസം വാര്‍ത്തയായിരുന്നു. എന്നാല്‍ കോട്ടയം കുഞ്ഞച്ഛന്റെ രണ്ടാം ഭാഗം പുറത്തിറക്കുന്നതിനെതിരെ ആദ്യഭാഗത്തിന്റെ നിര്‍മ്മാതാവും സംവിധായകനും ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്.
തങ്ങളുടെ യാതൊരുവിധ അനുമതിയുമില്ലാതെയാണ് രണ്ടാം ഭാഗം ഇറങ്ങുന്ന വിവരം പ്രഖ്യാപിച്ചത്. കഥയുടേയും കഥാപാത്രങ്ങളുടേയും റൈറ്റ് ഞങ്ങളുടെ കയ്യില്‍ ഉള്ളപ്പോള്‍ വിജയ് ബാബു എങ്ങനെയാണ് ചിത്രം നിര്‍മ്മിക്കുകായെന്ന് നിര്‍മ്മാതാവ് എം മണി ഒരു ഓൺ ലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ചോദിക്കുന്നു. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ പ്രൊഡക്ഷന്‍ മാനേജര്‍ വിളിച്ചിരുന്നു. എന്നാല്‍ ഇതുവരെ അനുമതി നല്‍കാതെ എങ്ങനെയാണ് ചിത്രം അനൗണ്‍സ് ചെയ്യുക. രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപന ചടങ്ങ് അറിയ്ക്കാന്‍ പോലും അവര്‍ മര്യാദ കാണിച്ചില്ല. എം മണി പറയുന്നു.
എറണാകുളത്ത് ചിത്രത്തിന്റെ രണ്ടാം ഭാഗം അനൗണ്‍സ് ചെയ്ത വിവരം വാര്‍ത്തകളിലൂടെയാണ് അറിയുന്നത്. സംവിധായകന്‍ സുരേഷ് ബാബു മമ്മൂട്ടിയുമായി ഉടന്‍ ബന്ധപ്പെട്ടു. എന്നാല്‍ എല്ലാ വിധ അനുമതിയും ഒന്നാം ഭാഗത്തിന്റെ നിര്‍മ്മാതാവില്‍ നിന്നും സംവിധായകനില്‍ നിന്നും വാങ്ങിയെന്നാണ് വിജയ് ബാബു തന്നെ വിശ്വസിപ്പിച്ചതെന്നാണ് മമ്മൂട്ടി പറഞ്ഞത്. തങ്ങളുടെ അനുമതി ഇല്ലാതെ ചിത്രത്തിന്റെ രണ്ടാം ഭാഗം അനൗണ്‍സ് ചെയ്തതിനെ നിയമപരമായി തന്നെ നേരിടും എന്നാണവർ പറയുന്നത്.
അതേസമയം, താന്‍ എട്ടു വര്‍ഷമായി കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം ചെയ്യാനുള്ള തയ്യാറെടുപ്പിലാണെന്ന് സംവിധായകന്‍ ടി.എസ് സുരേഷ് ബാബു പറഞ്ഞു. രണ്ടാം ഭാഗത്തിന്റെ പ്രൊഡക്ഷന്‍ മാനേജറാണ് എന്നെ ഇക്കാര്യം പറഞ്ഞ് വിളിച്ചത്. തുടര്‍ന്ന് മമ്മൂക്കയെ ഞാന്‍ വിളിച്ചു. അദ്ദേഹം പറഞ്ഞു ഇങ്ങനെ ഒരു പ്രോജക്ടുമായി സമീപിച്ചിട്ടുണ്ടെന്ന്. നല്ലതാണേല്‍ എനിക്ക് വിരോധമില്ലെന്നും, എന്നാല്‍ മണി സാറിന്റെ അനുമതി അവര്‍ വാങ്ങിയോ എന്നും ചോദിച്ചു. അനുവാദം വാങ്ങിയെന്നാണ്, അവര്‍ തന്നോട് പറഞ്ഞതെന്നും മമ്മൂക്ക പറഞ്ഞതായി സുരേഷ് ബാബു ഫാല്‍ക്കണ്‍ പോസ്റ്റിനോട് പറയുന്നു.
എന്നാല്‍ അവര്‍ അനുവാദം വാങ്ങാതെയാണ് അനൗണ്‍സ് ചെയ്തതെന്ന് കഴിഞ്ഞദിവസമാണ് അറിയുന്നത്. പ്രഖ്യാപനം വളരെ ഫാസ്റ്റായതാണ് പ്രശ്നം. 1990 ല്‍ ഇറക്കിയ ചിത്രത്തിലെ കഥാപാത്രങ്ങള്‍ ഇന്നും പ്രേക്ഷക മനസ്സില്‍ ജീവിച്ചിരിക്കുന്നത് കൊണ്ടാണല്ലോ, രണ്ടാം ഭാഗം ഇറക്കാന്‍ ആളുകള്‍ തയ്യാറാകുന്നത്. എന്നിട്ടും, സംവിധായകന്‍ മിഥുന്‍ മാന്വവലോ, നിര്‍മ്മാതാവ് വിജയ് ബാബുവോ ഇക്കാര്യം സംസാരിക്കാന്‍ ആദ്യ ഭാഗത്തിന്റെ സംവിധായകന്‍ എന്ന നിലയില്‍ തന്നെ ഇതുവരെ സമീപിച്ചിട്ടില്ലയെന്നത് വേദനജനകമാണ്. മണി സാര്‍ നിയമപരമായി മുന്നോട്ട് നീങ്ങിയാല്‍ അതിനെ പിന്തുണയ്ക്കുമെന്നും ടി എസ് സുരേഷ് ബാബു പറഞ്ഞു.
ചിത്രം പ്രഖ്യാപിച്ചതിന് പിന്നാലെ വലിയ സ്വീകര്യതയായിരുന്നു രണ്ടാം ഭാഗത്തിന് ലഭിച്ചത്. സോഷ്യല്‍ മീഡിയയില്‍ കോട്ടയം കുഞ്ഞച്ഛന്റെ പോസ്റ്ററുകളും മമ്മൂട്ടിയുടെ ചിത്രങ്ങളും തരംഗമാകുന്നതിനിടെയാണ് ആദ്യ ഭാഗത്തിന്റെ നിര്‍മ്മാതാവും സംവിധായകനും രണ്ടാം ഭാഗത്തിനെതിരെ രംഗത്തെത്തുന്നത്. മുട്ടത്ത് വര്‍ക്കിയുടെ നോവലിനെ ആധാരമാക്കി ഡെന്നീസ് ജോസഫ് തിരക്കഥയെഴുതി ടിഎസ് സുരേഷ് ബാബു സംവിധാനം ചെയ്ത കോട്ടയം കുഞ്ഞച്ഛന്‍ 1990 മാര്‍ച്ചിലാണ് പുറത്തിറങ്ങിയത്. രഞ്ജിനി, ഇന്നസെന്റ്, കെപിഎസ്.സി ലളിത, സുകുമാരന്‍, ബാബൂ ആന്റണി തുടങ്ങിയ ഒട്ടേറെ താരങ്ങള്‍ അനിനിരന്ന ചിത്രം സൂപ്പര്‍ മെഗാ ഹിറ്റായിരുന്നു കോട്ടയം കുഞ്ഞച്ചന്‍. ആനന്ദക്കുട്ടനായിരുന്നു ചിത്രത്തിന്റെ ഛായഗ്രാഹകന്‍.