Thu. Mar 28th, 2024

കീഴാറ്റൂരിൽ വയൽക്കിളികളുടെ പേരിൽ കുഴപ്പങ്ങളുണ്ടാക്കിയത് ജമാഅത്തെ ഇസ്‌ലാമിക്കാരും തീവ്രവാദ സംഘടനകളും ആർ.എസ്.എസുകാരുമാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജൻ ആരോപിച്ചു. സമരക്കാർ ആരോപിച്ചത് പോലെ സി.പി.എം പ്രവർത്തകരല്ല സമരപ്പന്തൽ കത്തിച്ചത്. ചില മാദ്ധ്യമങ്ങളും വലത് പക്ഷക്കാരും വ്യാപകമായ കള്ളപ്രചരണം നടത്തുകയാണെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിൽ ആരോപിച്ചു.

ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

കീഴാറ്റൂർ ബൈപ്പാസ് വിഷയവുമായി ബന്ധപ്പെട്ട് പാർട്ടി നിലപാട് നേരത്തേ വ്യക്തമാക്കിയതാണ്.വികസനപ്രശ്നങ്ങളിൽ ജനങ്ങളെ വിശ്വാസത്തിലെടുത്ത് കൊണ്ടുള്ള പ്രവർത്തനങ്ങളാണ് സർക്കാരും പാർട്ടിയും നടത്തുന്നത്.കേരളത്തിൽ വിപ്ലവകരമായ മാറ്റം വരുത്തുന്ന വികസന പദ്ധതികൾ പുരോഗമിക്കുകയാണ്.

കീഴാറ്റൂരിൽ സർവേ നടത്തിയാൽ ആത്മഹത്യ ചെയ്യുമെന്ന സമരക്കാരുടെ വെല്ലുവിളി വീണ്‌വാക്കായി.പ്രദേശത്തെ 60 ഭൂവുടമകളിൽ 56 പേരും സമ്മതപത്രം നൽകിക്കഴിഞ്ഞു.4 പേരാണ് ഇനി ബാക്കിയുള്ളത്.ഇത് മറച്ച് വെച്ചുകൊണ്ടാണ് ഇപ്പോൾ നടത്തുന്ന കള്ള പ്രചാരണങ്ങൾ.മറ്റ് സംസ്ഥാനങ്ങളിൾ നിന്ന് വ്യത്യസ്തമായി സ്ഥലം നഷ്ടപ്പെടുന്നവർക്ക് അർഹമായ നഷ്ടപരിഹാരം കേരളത്തിൽ നൽകുന്നുണ്ട്.സെന്റിന് മൂന്ന് മുതൽ നാല് ലക്ഷം രൂപ വരെയാണ് കീഴാറ്റൂരിൽ നൽകുന്നത്.ഇങ്ങനെ അർഹമായ നഷ്ടപരിഹാരം ലഭിക്കുന്നത് കൊണ്ട് കൂടിയാണ് ഭൂവുടമകൾ സമ്മതപത്രം നൽകിയത്.ജനസാന്ദ്രത കൂടിയ സംസ്ഥാനമാണ് കേരളം.അത് കൊണ്ട് തന്നെ റോഡ് വികസനം പോലുള്ള കാര്യങ്ങളിൽ പരമാവധി വീടുകൾ ഒഴിവാക്കി സ്ഥലമേറ്റെടുക്കുക എന്നതാണ് നിലപാട്.

ചില മാദ്ധ്യമങ്ങളും വലതുപക്ഷക്കാരും വ്യാപകമായ കള്ളപ്രചരണം നടത്തുകയാണ്.കീഴാറ്റൂരിലെ പന്തൽ കത്തിച്ച സംഭവത്തിൽ സി.പി.എമ്മിന് ബന്ധമില്ല.സർവ്വേ നടത്തിയാൽ തീ കൊളുത്തി ജീവനൊടുക്കുമെന്ന ഭീഷണിയുമായി മണ്ണെണ്ണ കുപ്പിയും കൈയ്യിലേന്തി നിന്നത് സമരക്കാരാണ്. രാവിലെ മുതൽ തന്നെ വയലിലെ പുൽക്കൂനകൾക്ക് തീയിട്ടതും അവരായിരുന്നു.സർവ്വേ നടത്താനെത്തിയവരും പൊലീസും അങ്ങോട്ട് കടക്കാതിരിക്കാനായിരുന്നു അത്. നിരന്തരമായി പ്രകോപനം ഉണ്ടാക്കിയിട്ടും പൊലീസിന്റെയും നാട്ടുകാരുടെയും സംയമനം മൂലമാണ് സംഘർഷം ഒഴിവായത്.തുടർന്ന് സമരക്കാരെ പൊലീസ് അറസ്റ്റു ചെയ്യുകയുണ്ടായി.പുറത്ത് നിന്ന് വന്നവർ ഉൾപ്പടെ ആകെ 36 പേരാണ് ഉണ്ടായിരുന്നത്.അതിൽ 3 പേർ മാത്രമാണ് ഭൂവുടമകൾ.

കീഴാറ്റൂരിലെ ജനങ്ങൾ വികസന വിരുദ്ധരല്ല.നാടാകെ വികസനത്തിന് കൊതിക്കുമ്പോൾ ജമാഅത്തെ ഇസ്ളാമിക്കാരും തീവ്രവാദ സംഘടനകളും ആർ.എസ്.എസുകാരുമാണ് കുഴപ്പങ്ങൾ സൃഷ്ടിക്കുന്നത്.ജനങ്ങളിൽ ഭീതി പരത്തി അത് മുതലെടുക്കാനാണ് ശ്രമം.അത് കീഴാറ്റൂരിലെ ജനങ്ങൾ തിരിച്ചറിഞ്ഞത് കൊണ്ടാണ് സമരനാടകം പൊളിഞ്ഞുപോയത്.സമരത്തിനെതിരെ വസ്തുതകൾ ബോധ്യപ്പെടുത്തി ജനങ്ങളെ അണിനിരത്തുകയാണ് സി.പി.എം ചെയ്തത്.

വയൽകിളി പ്രവർത്തകരെ കൊലപ്പെടുത്തി അത് സി.പി.എമ്മിന്റെ തലയിലാക്കാൻ’ ശ്രമം നടത്തിയതായി കഴിഞ്ഞ ദിവസം ആർ.എസ്.എസ് പ്രവർത്തകർ പൊലീസിന് മൊഴി നൽകിയിരുന്നു.നാട്ടിൽ കലാപം നടത്താൻ വേണ്ടിയായിരുന്നു അവർ ഗൂഡാലോചന നടത്തിയത്.ഈ വിഷയത്തിൽ മാദ്ധ്യമങ്ങൾ എടുത്ത നിലപാട് ജനങ്ങൾ കണ്ടതാണ്. യാതൊരു പ്രാധാന്യവും ആ വാർത്തയ്ക്ക് നൽകിയില്ല.ഇത് അക്രമികൾക്ക് പ്രോത്സാഹനം നൽകുന്ന നിലപാടാണ്. നാടിന്റെ വികസനത്തിനും പുരോഗതിക്കും വേണ്ടി കക്ഷിരാഷ്ട്രീയ ഭേദമന്യേ ജനങ്ങളാകെ ഒറ്റക്കെട്ടായി നിൽക്കേണ്ടതുണ്ട്.