Wed. Aug 12th, 2026

തിരുവനന്തപുരം: എൽപിഎസ്ടി (LPST) റാങ്ക് ഹോൾഡർമാർ ഉന്നയിച്ച ആവശ്യങ്ങളിൽ പരിഹാരമുണ്ടാകുമെന്നും റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടാൻ നടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ. സമരസമിതി നേതാക്കളുമായി മന്ത്രിയുടെ ചേമ്പറിൽ നടത്തിയ ചർച്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ചർച്ചയെ തുടർന്ന് നിരാഹാരമനുഷ്ഠിച്ചിരുന്ന വളർമതി മന്ത്രി നൽകിയ വെള്ളം കുടിച്ച് നിരാഹാരം അവസാനിപ്പിച്ചിരുന്നു.

പോസ്റ്റിംഗ് നടക്കാതിരിക്കുകയും വേക്കൻസി റിപ്പോർട്ട് ചെയ്യാതിരിക്കുകയും ചെയ്യുമ്പോൾ മൂന്ന് കൊല്ലം കൂടുമ്പോൾ വീണ്ടും നിരന്തരമായി നോട്ടിഫിക്കേഷൻ വരുന്ന പ്രക്രിയക്ക് ഒരു പരിഹാരം ഉണ്ടാകണമെന്ന് പിഎസ്സിയുമായി സംസാരിക്കും. വേക്കൻസിക്ക് അനുസൃതമായി നോട്ടിഫിക്കേഷനും റാങ്ക് ലിസ്റ്റും ഉണ്ടാകണമെന്ന സമരക്കാരുടെ ആവശ്യം ന്യായമാണ്. നിലവിലുള്ള റാങ്ക് ലിസ്റ്റിന് ഇനി ഒന്നര വർഷത്തിലധികം സമയമുണ്ട്. അത് അവസാനിക്കുന്ന മുറക്ക് കാലാവധി നീട്ടാനുള്ള നടപടി സർക്കാർ സ്വീകരിക്കും.

150 ൽ കൂടുതൽ കുട്ടികളുള്ള സ്കൂളുകളിൽ എച്ച് ടി വി പോസ്റ്റിൽ ഡെയിലി വേജസിന് പകരം നേരിട്ടുള്ള പോസ്റ്റിംഗ് ആക്കാൻ സാധിക്കുമോ എന്നത് പരിശോധിക്കും. ഇതിൽ എത്ര അധിക ആളുകളെ പോസ്റ്റ് ചെയ്യേണ്ടി വരും, എത്ര സാമ്പത്തിക ബാധ്യത വരും എന്നത് പരിശോധിക്കും. അധ്യാപക വിദ്യാർത്ഥി അനുപാതം 1:25 ആക്കണം എന്ന ആവശ്യത്തിലും സർക്കാരിന് പരിശോധന ആവശ്യമാണ്. ഈ കാര്യങ്ങളിൽ എന്ത് ചെയ്യാൻ സാധിക്കുമെന്നതിൽ തീരുമാനമെടുക്കാൻ സർക്കാർ ഒന്നര മാസത്തെ (45 ദിവസം) സാവകാശമാണ് ചോദിച്ചത്.

കൂടാതെ പിഎസ്സി റാങ്ക് ലിസ്റ്റ് മുഖാന്തരം നിയമനം നേടിയ ഒരാളും ഡിവിഷൻ ഫാളിന്റെ പേരിൽ പുറത്തു പോകേണ്ടി വരില്ലെന്ന് സർക്കാർ ഉറപ്പുനൽകി. ആലപ്പുഴയിൽ 33 പേരെ പുറത്താക്കിക്കൊണ്ട് ഡി ഡി ഇ എടുത്ത തീരുമാനം ശരിയല്ല. ഡിവിഷൻ ഫാൾ വന്നാൽ പിഎസ്സി വഴി നിയമനം ലഭിച്ചവർക്ക് സർക്കാർ തന്നെ പ്രൊട്ടക്ഷൻ റീഅറേഞ്ച് ചെയ്തു കൊടുക്കാറാണ് പതിവെന്നും ഇനി ഇത് ഉണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി. ഡിജി, സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറിമാർ, ഡയറക്ടർമാർ എന്നിവരടങ്ങിയ സമിതിയാണ് ഈ വിഷയങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നത്.



 

Leave a Reply