കാസര്‍കോട്: യു ഡി എഫ് സര്‍ക്കാര്‍ ആര് എസ് എസിന്റെ അജന്‍ഡക്ക് കീഴടങ്ങി പ്രവര്‍ത്തിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്. ആര് എസ് എസിന്റെ കൊലവിളി രാഷ്ട്രീയത്തിനും ക്ഷേത്ര കൊള്ളക്കുമെതിരെ സി പി എം കാസര്‍കോട് ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട്ട് സംഘടിപ്പിച്ച പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആര് എസ് എസിനെയും കേന്ദ്ര സര്‍ക്കാരിനെയും എതിര്‍ത്തുതോല്‍പ്പിച്ച മുന്‍ നിലപാടില്‍ നിന്നും യു ഡി എഫ് പൂര്‍ണമായും പിന്നോട്ടുപോയി അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കിയിരിക്കുകയാണെന്ന് പിണറായി ആരോപിച്ചു.

വഖഫ് ബോര്‍ഡില്‍ അമുസ്ലിംകളെ ഉള്‍പ്പെടുത്തണമെന്ന വ്യവസ്ഥയെ മുന്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തിരുന്നതാണ്. എല്‍ ഡി എഫ് ഭരണകാലത്ത് അമുസ്ലിംകളെ ഒഴിവാക്കിയാണ് ബോര്‍ഡ് പുനസ്സംഘടിപ്പിച്ചിരുന്നത്. യാതൊരുവിധ ഭരണസ്തംഭനവുമില്ലാത്ത വഖഫ് ബോര്‍ഡില്‍ ഇപ്പോള്‍ അമുസ്ലിംകളെ ഉള്‍പ്പെടുത്താന്‍ ആവേശം കൊള്ളുന്നത് ആര് എസ് എസിന് കീഴടങ്ങിയതു കൊണ്ടാണ്. 2016ല്‍ എല്‍ ഡി എഫ് അധികാരത്തില്‍ വന്നപ്പോള്‍ മുന്‍ യു ഡി എഫ് സര്‍ക്കാര്‍ നിയോഗിച്ച വഖഫ് ബോര്‍ഡിനെ മാറ്റാതെ കാലാവധി പൂര്‍ത്തിയാക്കാന്‍ അനുവദിച്ചിരുന്നു. എന്നാല്‍, നിലവിലെ സര്‍ക്കാര്‍ വഖഫ് ബോര്‍ഡ് വിഷയത്തില്‍ സംഘ്പരിവാറിന് സഹായകരമായ നിലപാടാണ് സ്വീകരിക്കുന്നത്. വഖഫ് ബോര്‍ഡില്‍ അമുസ്ലിംകളെ ഉള്‍പ്പെടുത്തുന്നത് ആരുടെ അജന്‍ഡയാണെന്ന് പിണറായി ചോദിച്ചു.
ജന്തര്‍മന്തറില്‍ സമരം ചെയ്ത വിദ്യാര്‍ഥിനികളെയും യുവതികളെയും അധിക്ഷേപിച്ച ആര് എസ് എസ് വക്താവ് ടി ജി മോഹന്‍ദാസിന് ഹിറ്റ്ലറുടെ ഫാസിസ്റ്റ് മനോഭാവമാണ്. മോഹന്‍ദാസ് പെണ്‍കുട്ടികള്‍ക്കെതിരെ നടത്തിയത് ഹീനവും വൃത്തികെട്ടതുമായ പരാമര്‍ശങ്ങളാണ്. പ്രക്ഷോഭകാരികളെയെല്ലാം വെടിവെച്ച് കൊല്ലണമായിരുന്നു എന്നാണ് കേരളത്തിലെ ആര് എസ് എസ് താത്വിക വിശകലന വിദഗ്ധരില്‍ ഒരാളായ ടി ജി മോഹന്‍ദാസ് പറഞ്ഞത്. ഹിറ്റ്ലര്‍ നയങ്ങളുടെ ഭാഗമാണവര്‍ എന്നാണ് ഇതിലൂടെ തെളിയുന്നത്. പ്രക്ഷോഭകാരികളെ എന്തും ചെയ്യാം എന്നതാണ് ഇവരുടെ മനസ്സിലിരിപ്പ്. രാജ്യത്ത് നടന്നിട്ടുള്ള വര്‍ഗീയ കലാപങ്ങളില്‍ ആര് എസ് എസിന്റെ ആസൂത്രിതമായ ഇടപെടലുകള്‍ ഉണ്ടെന്നും പിണറായി ചൂണ്ടിക്കാട്ടി.
വിദ്യാഭ്യാസ രംഗത്ത് മതനിരപേക്ഷത തകര്‍ത്ത് കാവിവത്ക്കരണം നടപ്പിലാക്കാനുള്ള കേന്ദ്ര പദ്ധതിയാണ് പി എം ശ്രീ. എല്‍ ഡി എഫ് തുടക്കം മുതലേ ഈ പദ്ധതിയെ എതിര്‍ക്കുകയും സംസ്ഥാനത്തിന് വേണ്ടെന്ന് തീരുമാനിക്കുകയും ചെയ്തതാണ്. കേന്ദ്രം തടഞ്ഞുവെച്ച എസ് എസ് കെ ഫണ്ട് (സമഗ്ര ശിക്ഷാ കേരള) നേടിയെടുക്കുന്നതിന് മാത്രമാണ് ധാരണാപത്രത്തില്‍ ഒപ്പിട്ടത്. പി എം ശ്രീ നടപ്പിലാക്കില്ലെന്ന നയപരമായ തീരുമാനത്തില്‍ ഉറച്ചുനിന്ന എല്‍ ഡി എഫ്, ധാരണാപത്രം മരവിപ്പിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ അധികാരം ലഭിച്ചപ്പോള്‍, ധാരണാപത്രത്തില്‍ ഒപ്പിട്ടതിനാല്‍ പിന്വാങ്ങാനാകില്ലെന്ന് പറഞ്ഞ് യു ഡി എഫ് സംഘപരിവാറിന്റെ വിദ്യാഭ്യാസ അജന്‍ഡ നടപ്പിലാക്കാന്‍ തുനിയുകയാണെന്ന് അദ്ദേഹം വിമര്‍ശിച്ചു.
നീറ്റ് പരീക്ഷാ ക്രമക്കേടിന് നേതൃത്വം നല്‍കിയത് യുവമോര്‍ച്ച നേതാവാണെന്ന് തെളിഞ്ഞിട്ടും കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് കേന്ദ്ര- സംസ്ഥാന തലങ്ങളില്‍ കാണുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

