തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഓഹരി പങ്കാളിത്തം കൈമാറാനുള്ള അദാനി ഗ്രൂപ്പിന്റെ ഏകപക്ഷീയമായ നീക്കത്തില്‍ കടുത്ത അതൃപ്തിയുമായി സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാന സര്‍ക്കാരിനെ മുന്‍കൂട്ടി അറിയിക്കുകയോ യാതൊരുവിധ കൂടിയാലോചനകള്‍ നടത്തുകയോ ചെയ്യാതെയാണ് അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡില്‍ 49 ശതമാനം ഓഹരി പങ്കാളിത്തത്തോടെ ആഗോള ഭീമന്മാരായ മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനി നിക്ഷേപം നടത്തുമെന്ന പ്രഖ്യാപനമുണ്ടായത്. ഈ വിഷയത്തിലുള്ള സംസ്ഥാനത്തിന്റെ കടുത്ത വിയോജിപ്പും അതൃപ്തിയും മുഖ്യമന്ത്രി വടശ്ശേരി ദാമോദര മേനോൻ സതീശന്‍ അദാനി പോര്‍ട്സ് ആന്‍ഡ് സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡ് മാനേജ്മെന്റിനെ നേരിട്ട് അറിയിച്ചു.

സംസ്ഥാന സർക്കാരുമായി ഉണ്ടാക്കിയ കൺസഷൻ കരാറിന്റെ അടിസ്ഥാനത്തിലാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാർത്ഥ്യമായത്. സർക്കാരിന്റെ അനുമതിയോട് കൂടി മാത്രമെ കൺസഷെനയറുടെ ഓഹരി ഘടനയിൽ മാറ്റം വരുത്താനാകൂ. കൺസഷൻ കരാറിലെ ബാധകമായ വ്യവസ്ഥകളും മറ്റ് നിയന്ത്രണങ്ങളും നിർദേശങ്ങളും കർശനമായി പരിശോധിച്ചതിന് ശേഷം ഇക്കാര്യത്തിൽ സർക്കാർ തുടർ നിലപാട് സ്വീകരിക്കും.
സംസ്ഥാനത്തിന്റെ താൽപര്യം പൂർണമായും സംരക്ഷിച്ച്, വിഴിഞ്ഞം തുറമുഖത്തെ ആഗോളതലത്തിൽ മത്സരക്ഷമമായ ട്രാൻസ്ഷിപ്‌മെന്റ് ഹബ്ബെന്ന നിലയിൽ അതിന്റെ പൂർണ സാധ്യതകൾ കൈവരിക്കുകയെന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി
നേരത്തെ, വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരിക്കൈമാറ്റത്തിന് അനുമതി നൽകണമെന്നാവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് സംസ്ഥാന സർക്കാരിന് കത്തുനൽകിയിരുന്നു. 49 ശതമാനം ഓഹരി എം എസ്സി ക്ക് കൈമാറാനുള്ള തീരുമാനം അദാനി പോർട്‌സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ ഔദ്യോഗികമായി ബുധനാഴ്ചയാണ് സർക്കാരിനെ അറിയിച്ചത്. തുറമുഖ നടത്തിപ്പിന് സർക്കാരുമായുള്ള കരാറിലെ വ്യവസ്ഥകൾ ചൂണ്ടിക്കാട്ടിയാണ് കത്ത്. വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി കൈമാറുന്നത് സംബന്ധിച്ച തീരുമാനം വിവാദമായതോടെയാണ് നടപടി വേഗത്തിലാക്കിയത്.


