Sun. Jul 26th, 2026

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെട്ട് രാജ്യവ്യാപകമായ പ്രതിഷേധ പരിപാടികൾക്ക് തുടക്കം കുറിക്കുമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദീപകെ വ്യക്തമാക്കി. വിദ്യാർത്ഥികളുടെ മരണത്തിന്റെ ഉത്തരവാദിത്തം കേന്ദ്ര സർക്കാരിനാണെന്ന് ആരോപിച്ച അദ്ദേഹം, മന്ത്രി രാജി വെക്കാൻ തയ്യാറായില്ലെങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജ്യം ഭരിക്കാൻ ധാർമ്മികമായ യോഗ്യതയില്ലെന്നും പറഞ്ഞു.

ജൂൺ 20-ന് ജന്തർ മന്തറിൽ പ്രതിഷേധം ആരംഭിച്ചു കഴിഞ്ഞു. ഇതിന്റെ ഭാഗമായി, നീതി ലഭിക്കുന്നതിനായി സോനം വാങ്‌ചുക് മറ്റന്നാൾ മുതൽ നിരാഹാര സമരം ആരംഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു. വിദ്യാർത്ഥികളുടെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെടുന്നതിന് പകരം, പ്രതിഷേധിക്കുന്നവരെ തീവ്രവാദികളെന്ന് ആക്ഷേപിക്കുന്ന മന്ത്രിയുടെ നിലപാട് ലജ്ജാകരമാണെന്നും, യഥാർത്ഥ തീവ്രവാദി മന്ത്രി തന്നെയാണെന്നും അഭിജിത് ദീപകെ വിമർശിച്ചു.

സിജെപി പ്രവർത്തകർക്കെതിരെയുള്ള ആക്രമണത്തിന് പിന്നിൽ ബിജെപിയും ആർഎസ്എസും ആണെന്നും, ഡൽഹി പോലീസ് ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഇതെല്ലാം മുൻകൂട്ടി ആസൂത്രണം ചെയ്ത പദ്ധതിയാണെന്നും അഭിജിത് ദീപകെ കൂട്ടിച്ചേർത്തു. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് എല്ലാവരും ഒന്നിച്ചു നിൽക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.