Sun. Jul 26th, 2026

കാസര്‍കോട്: പെരിയ കല്ല്യോട്ട് ഇരട്ടക്കൊല കേസില്‍ നാലു പ്രതികളുടെ പരോള്‍ തടഞ്ഞു. കേസില്‍ ജയിലില്‍ കഴിയുന്ന ആറു പേര്‍ മാത്രമാണ് ഇതുവരെ പുറത്തിറങ്ങിയത്. പ്രതികളുടെ കൂട്ടപ്പരോള്‍ വിവാദമായതിന് പിന്നാലെയാണ് നാലുപേരുടെ പരോള്‍ തടഞ്ഞു വെച്ചത്. പെരിയ ഇരട്ടക്കൊല കേസില്‍ സിബിഐ കോടതി ശിക്ഷിച്ച പത്ത് പ്രതികള്‍ക്കും ഒരുമിച്ചാണ് പരോള്‍ അനുവദിച്ചത്.

ഒന്നാംപ്രതി പീതാംബരന്‍ ഉള്‍പ്പെടെയുള്ള അഞ്ചുപേര്‍ മെയ് 18നും ഒരു പ്രതി മെയ് 20 നുമാണ് പരോളില്‍ ഇറങ്ങിയത്. ലോക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കാമെന്ന കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പരോളില്‍ ഇറങ്ങിയ പ്രതികള്‍ നാട്ടിലെത്തി. ഇതോടെയാണ് കൂട്ടപ്പരോള്‍ വിവാദമായത്.

നാട്ടിലെ ക്രമസമാധാന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് കൊല്ലപ്പെട്ട ശരത് ലാലിന്റെ പിതാവ് സത്യനാരായണന്‍ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് കൂട്ട പരോള്‍ സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഉത്തരവിട്ടു.

കൂട്ടപരോളില്‍ ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അന്വേഷണം നടത്തിവരികയാണ്. ഈ പശ്ചാത്തലത്തിലാണ് നാലു പ്രതികളുടെ പരോള്‍ തടഞ്ഞു വെച്ചത്. അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കുന്നതുവരെ ഈ പ്രതികള്‍ക്ക് പരോള്‍ ലഭിക്കില്ലെന്നാണ് വിവരം.