Sun. Sep 20th, 2026

ആലപ്പുഴ: പ്രിയ സഖാവിന്റെ അവസാനയാത്രയ്ക്ക് അന്ത്യാഭിവാദ്യമർപ്പിച്ച് ആലപ്പുഴ. വി എസ് അച്യുതാനന്ദന്റെ മൃതദേഹം പൊതു ദർശനത്തിനായി ആലപ്പുഴ കടപ്പുറത്തെ റിക്രിയേഷൻ ഗ്രൗണ്ടിലെത്തിച്ചു. പാര്‍ടി ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതു ദർശനത്തിനു ശേഷമാണ് മൃതദേഹം ഗ്രൗണ്ടിലേക്ക് എത്തിച്ചത്. പതിനായിരങ്ങളാണ് ഇതിനകം വി എസിനെ കാണാനായി ഗ്രൗണ്ടിലെത്തിയത്. ആലപ്പുഴയിലെ വഴികളിലെല്ലാം വി എസിനെ കാണാനെത്തിയ ജനങ്ങൾ നിറഞ്ഞു. മുഖ്യമന്ത്രിയും പാർടി കേന്ദ്ര- സംസ്ഥാന നേതാക്കളും ജനപ്രതിനിധികളും വിവിധ സംഘടനാ നേതാക്കള്‍, മത സാമൂഹ്യ നേതാക്കള്‍, സാംസ്കാരിക പ്രവര്‍ത്തകര്‍ എന്നിവരും ഗ്രൗണ്ടിലുണ്ട്. മഴയത്തും നിലയ്ക്കാത്ത ജനപ്രവാഹമാണ് വി എസിനെ കാണാന്‍.

പാർടി ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന പൊതുദർശനത്തിൽ വിവിധ രാഷ്ട്രീയ – സാമൂഹിക- സാംസ്കാരിക പ്രവർത്തകർ വി എസിന് അന്ത്യാഞ്ജലി അർപ്പിച്ചു. പതിനായിരങ്ങളാണ് ഇവിടെ പ്രിയ നേതാവിനെ അവസാനമായി കാണാനെത്തിയത്. ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്നും തിരുവമ്പാടി ജങ്ഷൻ, ജനറൽ ആശുപത്രി ജങ്ഷൻ, കലക്ടറേറ്റ് ജങ്ഷൻ, ആലപ്പുഴ ബീച്ച് വഴിയാണ് റിക്രിയേഷൻ ഗ്ര‍ൗണ്ടിൽ എത്തിയത്. ഗ്ര‍ൗണ്ടിലെ പൊതുദർശനത്തിനു ശേഷം തിരുവമ്പാടി ജങ്ഷൻവഴി മൃതദേഹം വിലാപയാത്രയായി വൈകിട്ട് പോരാളികളുറങ്ങുന്ന വലിയ ചുടുകാട്ടിൽ എത്തിക്കും. ഇവിടങ്ങളിൽ ക്രമീകരണങ്ങൾ പൂർത്തിയായി. രാവിലെ ഏഴോടെയാണ് വി എസിന്റെ വിലാപയാത്ര ജന്മനാടായ ആലപ്പുഴയിലേക്ക് പ്രവേശിച്ചത്.