Fri. Sep 18th, 2026

ഗുവഹാത്തി: അസമിലെ ധുബ്രി ജില്ലയില്‍ വര്‍ഗീയസംഘര്‍ഷം കനക്കുന്നതിനിടെ അക്രമികള്‍ക്കുനേരെ വെടിവെക്കാന്‍ അനുവാദം നല്‍കി സംസ്ഥാന സര്‍ക്കാര്‍. കല്ലെറിയുന്നവര്‍ക്കു നേരെ പോലീസ് വെടിയുതിര്‍ക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു. ഒരു ക്ഷേത്രത്തിന് സമീപം പശുവിന്റെ ശരീരഭാഗങ്ങള്‍ കണ്ടെത്തിയതിന് പിന്നാലെയാണ് പ്രദേശത്ത് സ്ഥിതിഗതികള്‍ വഷളായത്.

ഹിമന്ത ബിശ്വ ശര്‍മ വെള്ളിയാഴ്ച ധുബ്രിയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. അശാന്തി സൃഷ്ടിക്കാന്‍ ഒരു സംഘം സജീവമായിരിക്കുന്നതിനാല്‍ രാത്രിയില്‍ ‘ഷൂട്ട് അറ്റ് സൈറ്റ്’ ഉത്തരവ് നിലവില്‍വരുമെന്ന് മുഖ്യമന്ത്രി സന്ദര്‍ശന വേളയില്‍ അറിയിക്കുകയും ചെയ്തു. സംസ്ഥാന തലസ്ഥാനമായ ഗുവഹാത്തിയില്‍ താന്‍ എത്തിയ ഉടന്‍ ഉത്തരവ് പുറപ്പെടുവിക്കുമെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.