Fri. Aug 21st, 2026

ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ ഇടക്കാല ജാമ്യ കാലാവധി ഇന്ന് അവസാനിച്ചതോടെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ തിഹാര്‍ ജയിലിലേക്ക് മടങ്ങി. ജയിലിലേക്ക് മടങ്ങുന്നതിന് മുമ്പായി രാജ്ഘട്ടിലെ ഗാന്ധി സ്മാരകവും കൊണാട്ട് പ്ലേസിലെ ഹനുമാന്‍ ക്ഷേത്രവും സന്ദര്‍ശിക്കുമെന്ന് കെജ്രിവാള്‍ അറിയിച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി 21 ദിവസത്തെ ഇടക്കാല ജാമ്യമാണ് മുഖ്യമന്ത്രിയ്ക്ക് സുപ്രീംകോടതി അനുവദിച്ചിരുന്നത്.

ഇഡിയുടെ ശക്തമായ എതിര്‍പ്പ് തള്ളിയാണ് കോടതി കെജ്രിവാളിന് ജാമ്യം നല്‍കിയത്. ജാമ്യക്കാലയളവ് നീട്ടണമെന്നാവശ്യപ്പെട്ട് കെജ്രിവാള്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കെജ്രിവാളിന്റെ അപേക്ഷ അംഗീകരിക്കാനാകില്ലെന്ന് സുപ്രീംകോടതി രജിസ്ട്രി അറിയിച്ചു. അറസ്റ്റിനെതിരായ ഹരജി വിധി പറയാന്‍ മാറ്റിയ സാഹചര്യത്തില്‍ അപേക്ഷ ലിസ്റ്റ് ചെയ്യാനാകില്ലെന്ന് സുപ്രീംകോടതി രജിസ്ട്രി അറിയിച്ചു.

ഇതോടെ അദ്ദേഹം കഴിഞ്ഞ ദിവസം വിചാരണാകോടതിയെ സമീപിച്ചു. എന്നാല്‍ ആവശ്യം കോടതി തള്ളുകയായിരുന്നു.താന്‍ ഗുരുതര ആരോഗ്യ പ്രശ്നങ്ങളാണ് നേരിടുന്നത്. അതിനാല്‍ സി ടി സ്‌കാന്‍ ഉള്‍പ്പെടെയുള്ള പരിശോധനകള്‍ നടത്തേണ്ടതുണ്ടെന്നന്നാണ് കെജ്രിവാള്‍ ഹരജിയില്‍ പറയുന്നത്. ഇതിനായി ജാമ്യം നാലുദിവസം കൂടി നീട്ടിനല്‍കണമെന്നായിരുന്നു ആവശ്യം. എന്നാല്‍, ആവശ്യം കോടതി തള്ളുകയായിരുന്നു.