Fri. Aug 21st, 2026

രംഗറെഡ്ഡി: ഇരുന്നൂറോളം പേര്‍ ജയ് ശ്രീറാം വിളികളുമായി ക്രിസ്ത്യന്‍ പള്ളി അടിച്ചുതകര്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. തെലങ്കാനയിലെരംഗറെഡ്ഡി ജില്ലയിലാണു ക്രിസ്ത്യന്‍ പള്ളിക്കുനേരെ ബജ്‌റംഗ് ദള്‍ ആക്രമണമുണ്ടായത്.

രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഇരുപതുപേര്‍ക്ക് പരുക്കേറ്റു. ദി ന്യൂസ് മിനിറ്റ് ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. മഡിഗ ദളിത് ക്രിസ്ത്യന്‍ വിഭാഗത്തിനു നേരെയാണ് ആക്രമണമുണ്ടായത്. ചൊവ്വാഴ്ചയാണ് ആക്രമണം നടന്നത്. ഇരുന്നൂറോളം വരുന്ന ആളുകള്‍ പള്ളിയിലേക്ക് ജയ് ശ്രീറാം വിളികളോടെ എത്തുകയായിരുന്നു.

പള്ളിയിലെ കുരിശ്, പ്രാര്‍ഥനാഹാളിലെ കസേരകള്‍, പള്ളിയുടെ മേല്‍ക്കൂര അടക്കം ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. റോഡ് വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ട് ഈ പ്രദേശത്ത് സവര്‍ണജാതിക്കാരും ദളിത് വിഭാഗവും തമ്മില്‍ നേരത്തെ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതിനെത്തുടര്‍ന്നാണ് ബജ്‌റംഗ്ദളിന്റെ നേതൃത്വത്തില്‍ സവര്‍ണവിഭാഗത്തിലെ ആളുകള്‍ അക്രമം നടത്തിയതെന്നാണ് പോലീസ് പറയുന്നത്. അക്രമി സംഘത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമുണ്ടായിരുന്നെന്ന് പോലീസ് പറയുന്നുണ്ട്.