Sat. Apr 20th, 2024

കോഴിക്കോട്: മുസ്ലീം ലീഗ് സംസ്ഥാന നേതൃത്വം തുടരാൻ തീരുമാനം. മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റായി സാദിഖ് അലി തങ്ങളും ജനറൽ സെക്രട്ടറിയായി പി എം എ സലാമും ട്രഷററായി സി ടി അഹമ്മദ് അലിയും തുടരും. കോഴിക്കോട് ചേർന്ന സംസ്ഥാന കൗൺസിലിലാണ് തീരുമാനമായത്.

അതേസമയം, തീരുമാനത്തിനെതിരെ ഒരു വിഭാഗം നേതാക്കൾ എതിർപ്പ് പ്രകടിപ്പിച്ചു. പി എം എ സലാം തന്നെ മുസ്ളീം ലീഗ് ജനറൽ സെക്രട്ടറി സ്ഥാനത്ത് തുടരട്ടെ എന്നായിരുന്നു പി കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെ ഒരു വിഭാഗം വ്യക്തമാക്കിയത്. എന്നാൽ എം കെ മുനീർ ജനറൽ സെക്രട്ടറിയാകണമെന്ന അഭിപ്രായം ചില മുതിർന്ന നേതാക്കൾ മുന്നോട്ടുവച്ചു.


ഇതോടെ ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പാർട്ടിയുടെ മുഴുവൻ ജില്ലാ കമ്മിറ്റി ഭാരവാഹികളെയും മലപ്പുറത്തേയ്ക്ക് വിളിപ്പിച്ചു. ഓരോ ജില്ലാ കമ്മിറ്റി അദ്ധ്യക്ഷൻമാരെയും പ്രത്യേകം വിളിപ്പിച്ച് അഭിപ്രായം ചോദിച്ചറിഞ്ഞു. ഇതിന് ശേഷമാണ് തീരുമാനം കൈക്കൊണ്ടത്. കമ്മിറ്റി തിരഞ്ഞെടുപ്പിൽ മത്സരമുണ്ടാകില്ലെന്നും അത് മുസ്ളീം ലീഗിന്റെ കീഴ്വഴക്കമല്ലെന്നും നേരത്തെ സാദിഖലി തങ്ങൾ വ്യക്തമാക്കിയിരുന്നു.